ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴ പാര്‍ലമെന്റില്‍; അടിയന്തിര പ്രമേയത്തിന് നോട്ടീസ്

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന ആരോപണം പാര്‍മെന്റിലും ചര്‍ച്ചയായി. കോഴ ആരോപണത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംബി രാജേഷ് എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.ഈ കോഴ ഇടപാട് കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ദേശീയ തലത്തില്‍ തന്നെ നടന്ന അിമതിയാണെന്ന് എംബി രാജേഷ് പറഞ്ഞു.
കേരളത്തിലെ ബിജെപി ഘടകത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അഞ്ച് കോടി അറുപത് ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.
ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.