‘ഫീസ് നിര്‍ണയിക്കാന്‍ 12ാം മണിക്കൂര്‍ വരെ കാത്തിരുന്നത് എന്തിന്’; ഓര്‍ഡിനന്‍സ് വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സ് വൈകിയതില്‍ കോടതി അതൃപ്തി രേഖപെടുത്തി. ഫീസ് നിര്‍ണയത്തിന് പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷവും സര്‍ക്കാരിന് തെറ്റ് പറ്റിയിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വാശ്രയ ഓര്‍ഡിനന്‍സ് പുതുക്കി ഉടന്‍ പ്രസിദ്ധീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ടസമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു. ഇതോട സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഓര്‍ഡിനന്‍സില്‍ പിഴവ് വന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ഫീസ് അസാധുവായിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരും മാനേജ്‌മെന്റുകളുമായി ഒപ്പു വെക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കുന്നതിനുളള വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ കൂടുതല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

© 2024 Live Kerala News. All Rights Reserved.