ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെയെന്ന് കോടതി; പൊലീസിനെതിരെ പരാതികളില്ലെന്ന് ദിലീപ്

നടന്‍ ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. എന്നാല്‍ നാളെ അഞ്ചുമണിവരെയാണ് കോടതി കസ്റ്റഡി കാലാവധി അനുവദിച്ചത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല.
ഡിജിപി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസിനെതിരെ പരാതികളില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നും പൊലീസ് അറിയിച്ചു.
ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും ഇന്നുരാവിലെ പത്തരക്ക് ശേഷമാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞദിവസം കോടതിയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ കൂവിവിളിക്കുകയായിരുന്നെങ്കില്‍ ഇന്ന് ദിലീപിനെ അഭിവാദ്യം ചെയ്താണ് കുറെപ്പേര്‍ സ്വീകരിച്ചത്. ഇതിനായി പ്രത്യേകം ആള്‍ക്കാര്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. അഡ്വ. രാംകുമാറും സംഘവുമാണ് ദിലീപിനായി ഹാജരായത്. സാക്ഷികള്‍ ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് മാപ്പുസാക്ഷിയെ അന്വേഷിക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുളള രാംകുമാറിന്റെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.