ബീഫ് കടത്തിയെന്ന് എന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലി കൊന്നതിന് പിന്നാലെ ഗോ രക്ഷകര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വീട്ടമ്മമാര്‍. ഗോ രക്ഷയുടെ പേരില്‍ ആക്രമണം അഴിച്ച് വിടുന്നവര്‍ക്കെതിരെ ഗ്രാമത്തില്‍ വന്‍ രോക്ഷമാണ് ഉയരുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് നൂറോളം പേര്‍ ചേര്‍ന്ന് അസ്ഗര്‍ അലി എന്നറിയപ്പെടുന്ന ആലിമുദ്ദീന്‍ എന്ന വ്യാപാരിയെ തല്ലി കൊലപ്പെടുത്തി, കാറിന് തീയിട്ടത്. ബീഫ് കടത്തുന്നു എന്ന സംശയിച്ചായിരുന്നു ആക്രമണം.
ഗോരക്ഷയുടെ പേരില്‍ അക്രമം അഴിച്ച് വിടുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നത് വ്യാമോഹമാണെന്നും ഇവര്‍ പറയുന്നു. ആള്‍ക്കൂട്ടം നടപ്പിലാക്കുന്ന നീതിയെ നേരിടേണ്ടത് ആള്‍ക്കൂട്ടം തന്നെയാണെന്ന് ആലിമുദ്ദീന്റെ ഭാര്യ മറിയം ഖാട്ടുണ്‍ പറയുന്നു. 70കാരിയായ ഇവരെ ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന അയല്‍വാസിയായ സ്ത്രീകളും ഇത് തന്നെ പറയുന്നു.
ജാര്‍ഖണ്ഡില്‍ മുസ്ലിമുകള്‍ക്കെതിരായ ഗോരക്ഷരുടെ ആക്രണം വ്യാപകമാവുകയാണ്. കഴിഞ്ഞാഴ്ച്ച ചത്ത പശുവിന്റെ ശവം വീടിന് മുന്നില്‍ കണ്ടതിന് 55കാരനായ മധ്യവയസ്കനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചിരുന്നു. പശുവിനെ കൊന്നു എന്ന് ആരോപിച്ച്, ഇദ്ദേഹത്തിന്റെ വീടിനും ഫാമിനും തീയിട്ടിരുന്നു.
‘മുസ്ലിമുകളെ മാത്രം ലക്ഷ്യം വെച്ചുള്ള ഗോ രക്ഷകരുടെ ആക്രമണം ഞങ്ങളെ ഭയപ്പെടുത്തുന്നു. ഇത് യാഥൃശ്ചികമല്ല. സര്‍ക്കാര്‍ സഹായത്തോടെ ഒരു സംഘം ആക്രമം അഴിച്ച് വിടുകയാണ്. വീട് വിട്ടിറങ്ങുന്ന പുരുഷന്മാര്‍ തിരിച്ചെത്തുമോ എന്ന ഭയത്തോടെയാണ് ഇവിടുത്തെ സ്ത്രീകള്‍ ജീവിക്കുന്നത്. സര്‍ക്കാരിന് ഇവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ ആയുധമെടുക്കാം.
മറിയം ഖാട്ടുണ്‍ ‘
കൊല്ലപ്പെട്ട ആലിമുദ്ദീന്റെ ഭാര്യ
തങ്ങള്‍ മറ്റുള്ളവരുടെ അടുക്കളയിലേക്ക് ഒളിഞ്ഞ് നോക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് തങ്ങളുടെ ഭക്ഷണകാര്യത്തില്‍ ഇത്ര താത്പര്യമെന്ന് ഗ്രാമവാസിയായ ആബിദാ ഖാട്ടുണ്‍ ചോദിക്കുന്നു.
സമാധാനം പുലരണം എന്ന് തന്നെയാണ് മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിലെ നിവാസികളുടെ ആഗ്രഹം. ഗോ രക്ഷയെന്ന പേരിലെ ഈ ആക്രമണങ്ങള്‍ കാണുമ്പോള്‍ ക്ഷുഭിതരാകുന്ന യുവാക്കളെ മുതിര്‍ന്നവര്‍ സമാധാനിപ്പിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാനം ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും. ഈ ആക്രമണം നടക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാനാവില്ലെന്നും ബോലാ ഖാന്‍ പറയുന്നു. ഗ്രാമവാസികളും അധികൃതരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളി മധ്യസ്ഥനാണ് ബോലാ ഖാന്‍.
ആക്രണം നടന്ന് 30 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് തങ്ങളെ ക്ഷുഭിതരാക്കുന്നത് എന്ന് ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിയായ സാഹ്ജാദ് അഹ്മ്മദ് പറയുന്നു.