കരം അടയ്ക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്റെ ആത്മഹത്യ; ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് കീഴടങ്ങി

കോഴിക്കോട്: കരം അടയ്ക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ചെമ്പനോട് അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ സിലീഷ് തോമസ് പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രി പേരാമ്പ്ര സിഐയ്ക്ക് മുന്‍പാകെയായിരുന്നു കീഴടങ്ങല്‍. സിലീഷിനെ പ്രതിക്കൂട്ടിലാക്കി ജോയി ആത്മഹത്യകുറിപ്പ് എഴുതിയിരുന്നു. ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ സിലീഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.
ജോയിയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി മറ്റൊരാള്‍ അടയ്ക്കുന്നുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല തവണ വില്ലേജില്‍ ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി പറയുന്നു. സ്ഥലത്തിന്റെ കരം അടക്കാന്‍ അനുവദിക്കാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി കത്ത് വില്ലേജില്‍ കൊടുത്തിരുന്നെങ്കിലുലം കത്ത് മുഖവിലയ്ക്കെടുത്തില്ലെന്നും കുറിപ്പില്‍ പറയുന്നു. ജോയ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്റിലിനു സമീപത്തുനിന്നാണ് കത്ത് കണ്ടെത്തിയത്.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ്)(57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.