കശാപ്പിന് നിരോധനമില്ലെന്ന് കേരള ഹൈക്കോടതി; ‘കഴിക്കരുതെന്നോ കൊല്ലരുതെന്നോ നിയമത്തില്‍ പറഞ്ഞിട്ടില്ല’; പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. കഴിക്കരുതെന്നോ കൊല്ലരുതെന്നോ വില്‍ക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു. ഇതേവിഷയവുായി ബന്ധപ്പെട്ടുളള മൂന്നു ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. ഭക്ഷണ കാര്യത്തിലെ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. കേരളത്തിലും ബീഫ് ഫെസ്റ്റിവലടക്കം നടത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. കൂടാതെ ഹൈക്കോടതിയെ സമീപിക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ വിശദീകരണം എത്തുന്നതും.

© 2024 Live Kerala News. All Rights Reserved.