പെമ്പിളൈ ഒരുമൈക്കെതിരെയുളള വിവാദ പ്രസംഗം: മന്ത്രി മണിക്കെതിരായ രണ്ടു ഹര്‍ജികളും ഹൈക്കോടതി തളളി; സദാചാര പൊലീസാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി

മന്ത്രി എം.എം മണിയുടെ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്ന പരാമര്‍ശത്തോടെയാണ് കോടതി മന്ത്രി മണിയുടെ പെമ്പിളൈ ഒരുമൈക്കെതിരായ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയതും തളളിയതും. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായ മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താത്പര്യമാണെന്നും നിയമപരമായി ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സദാചാര പൊലീസാകാന്‍ കോടതി ഉദ്ദേശിക്കുന്നല്ല. ഹര്‍ജി തളളിയത് കൊണ്ട് മന്ത്രി പറഞ്ഞതിനെ ശരിവെയ്ക്കുന്നില്ല. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ഹര്‍ജിയിലെ നിര്‍ദേശം നല്ലതെങ്കിലും തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും കോടതി വിലയിരുത്തി. മൂന്നാറിലെ പെമ്പിളൈ ഒരുമൈ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മന്ത്രി മണിയുടെ പ്രസംഗം. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും സിപിഐഎം അച്ചടക്ക നടപടി എടുക്കുകയും ചെയ്തിരുന്നു.
വിവാദപ്രസ്താവനകളുടെ പേരില്‍ രണ്ടാംതവണയാണ് മന്ത്രി മണി പാര്‍ട്ടിയുടെ പരസ്യശാസന നേരിട്ടത്. പെമ്പിളൈ ഒരുമൈ സമരകാലത്ത് സകല വൃത്തികേടുകളും നടന്നെന്നായിരുന്നു വിവാദ പരാമര്‍ശം. പെമ്പിളൈ ഒരുമ വന്നു അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു പണി എന്ന്. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാമെന്നാണ് മണി പ്രസംഗിച്ചത്.

© 2024 Live Kerala News. All Rights Reserved.