ബുലന്ദ്‌സൗര്‍: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്‌സൗറില്‍ നിന്ന് 22 കിലോമീറ്റര്‍ അപ്പുറത്ത് വലിയൊരു കാലിചന്തയുണ്ട്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഈ ചന്ത നടക്കാറുള്ളത്. കച്ചവടക്കാരും കര്‍ഷകരും ചന്തയില് എത്തി കാളകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ട്. നൂറു വര്‍ഷത്തോളം പഴക്കമുണ്ട് ചന്തക്ക്.
എല്ലാ ചന്തദിവസവും മുന്നൂറിലേറെ കാലികളെ വില്‍ക്കാറുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയം പ്രഖ്യാപിച്ച് ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ചന്തയില്‍ വിറ്റത് മൂന്നിലൊന്ന് പോലും കച്ചവടം നടന്നില്ലെന്ന് ചന്ത നടത്തുന്ന സയ്യിദ് അമന്‍ പറഞ്ഞു. വില്‍ക്കാന്‍ വന്നവര്‍ ഒഴിച്ച് വാങ്ങാനായി വന്ന ഒരാളെ പോലും കണ്ടെത്താനായില്ലെന്ന് എന്‍്ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രായമായതും പണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ കാലികളെ കശാപ്പുശാലകള്‍ക്ക് വില്‍ക്കാനാണ് കൂടുതല്‍ കര്‍ഷകരും എത്തിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം.
ഒരു കര്‍ഷകന്‍ നല്ല ഒരു എരുമയെ വാങ്ങുന്നത് 40000 രൂപ മുതല്‍ 50000 രൂപ വരെ ചെലവഴിച്ചാണ്. കശാപ്പിനായി വില്‍ക്കുമ്പോള്‍ 25000 രൂപ മുതല്‍ 30000 രൂപ വരെ ലഭിക്കും. കുറച്ചു കൂടി രൂപ മുടക്കി പുതിയ കാളയെ വാങ്ങുകയാണ് പതിവ്. എന്നാല്‍ കര്‍ഷകരുടെ ഈ രീതിക്കാണ് പുതിയ നിയമത്തോടെ മാറ്റം വന്നതെന്ന് ചന്ത നടത്തിപ്പുകാരിലൊരാള്‍ പറഞ്ഞു.