ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ ജാതി സംഘര്‍ഷത്തിന് ശേഷം ദളിത് ജീവിതം ഇങ്ങനെയൊക്കെയാണ്. ഒരേ പ്രദേശത്തില്‍ പരസ്പരം സഹകരിച്ചിരുന്നവര്‍ ഇപ്പോള്‍ കണ്ടാല്‍ പോലും സംസാരിക്കാറില്ല. ഠാക്കൂറുകളുടെ വയലിലും വ്യവസായത്തിലും ജോലി ചെയ്തിരുന്ന ദളിതര്‍ക്ക് പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഇരുപത് ദിവസം നീണ്ട് നിന്ന സാമുദായിക സംഘര്‍ഷം സഹരാന്‍പൂരില്‍ വലിയ വിള്ളലുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
തങ്ങളുടെ വയലുകളില്‍ സഹാരന്‍പൂരിലെ ദളിതര്‍ക്ക് ഇനി ജോലി നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഠാക്കൂറുകള്‍. ദളിത് തൊഴിലാളികള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് പകരം മറ്റാളുകളെ അന്വേഷിക്കാന്‍ പ്രദേശത്തെ ഠാക്കൂറുകള്‍ ശ്രമം ആരംഭിച്ച് കഴിഞ്ഞു. ഇത് നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടാനിടയാക്കും.
തങ്ങള്‍ ഠാക്കൂറുകളുടെ പാടത്തിലാണ് പണി ചെയ്തിരുന്നതെന്നു ഇപ്പോള്‍ അവരുടെ വീടിന്റെ പരിസരത്തേക്ക് പോകാന്‍ തന്നെ പേടിയാണെന്നും സഹരാന്‍പൂരിലെ തൊഴിലാളിയായ ഓം വീര്‍ പറയുന്നു. ഇനി സഹരാന്‍പൂരില്‍ നിന്നുള്ള ദളിതരെ ജോലിക്കെടുക്കില്ലെന്ന നിലപാടിലാണ് ഠാക്കൂറുകള്‍.
സംഘര്‍ഷത്തിന് മുന്‍പ് സഹരാന്‍പൂരില്‍ നിന്നുള്ള ദളിതര്‍ക്ക് ജോലി കണ്ടെത്താന്‍ പ്രായാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥതിഗതികളെല്ലാം മാറിയിരിക്കുകയാണ്. തങ്ങളിനി അവരെ നോക്കുക പോലുമില്ല പിന്നെയല്ലേ ജോലി. എന്നാണ് ഓം വീര്‍ ജോലി ചെയ്തിരുന്ന പാടത്തിന്റെ ഉടമ അമര്‍ പാലിന് പറയാനുള്ളത്.
ഠാക്കുറുകളും ദളിതരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 50ലധികം ദളിതരുടെ വീടുകളാണ് കത്തിയമര്‍ന്നത്. ഠാക്കൂറുകളുടെ വീടിനും പരിക്കേറ്റിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ 600ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
തങ്ങളുടെ പുരുഷന്മാര്‍ ഠാക്കൂറുകളുടെ പാടത്തിലാണ് ജോലിക്കു പോയിരുന്നത്. ഇപ്പോള്‍ ഠാക്കൂറുകളും തങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചിരിക്കുകയാണ്. വെറുപ്പ് നിറഞ്ഞ അന്തരീക്ഷമാണ് എവിടെയുമുള്ളതെന്ന് പാതി കത്തിയമര്‍ന്ന വീടിനകത്തിരുന്ന കമല ദേവി പറഞ്ഞു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കമല ദേവി 15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒരാഴ്ച്ച മുന്‍പാണ് ആശുപത്രിയില്‍ നിന്ന് തിരികെ നാട്ടിലെത്തിയത്.