‘കേന്ദ്രത്തിന്റെ ഉത്തരവ് സ്വാഗതാര്‍ഹം’; കന്നുകാലി വില്‍പ്പന നിരോധിച്ച നടപടിയെ അഭിനന്ദിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ ആയിരക്കണക്കിന് രോഗം ബാധിച്ച കന്നുകാലികളെ ഒരു നിയന്ത്രണവുമില്ലാതെ ചെക്ക് പോസ്റ്റ് വഴി കടത്തി കൊണ്ടുവന്ന് അറക്കുകയാണെ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കന്നുകാലികളെ കൈമാറ്റം ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല.ആരോഗ്യ വകുപ്പിന്റെ പരിശോധന പോലും നടക്കുന്നില്ല. മാരകമായ രോഗങ്ങള്‍ ബാധിച്ച കന്നുകാലികളെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഇവിടെ കൊണ്ടുവന്ന് അറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 200 അറവു ശാലകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളതെന്നും പക്ഷേ 1500 അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രായമായ കന്നുകാലികളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വിവിധ വലിയ പ്രോജക്ടുകളുണ്ടെന്നും കേരള സര്‍ക്കാര്‍ കാളപെറ്റു എന്നറിഞ്ഞ ഉടനെ കയറെടുക്കുന്നതിന് പകരം ഈ പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച്ചയാണ് പുറത്തിറക്കിയത്. ഉത്തരവില്‍ പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.