വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമുണ്ടോയെന്ന് പരിശോധിക്കണം: കോടിയേരി; സിഎജി റിപ്പോര്‍ട്ട് എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നു

വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെതിരെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്ന് നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.

ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. 40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന രാജ്യത്തെ ഒന്‍പതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. നാലുവര്‍ഷമാണ് നിര്‍മാണ കാലാവധിയായി പറഞ്ഞിരിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉറപ്പുതന്നാല്‍ ആയിരം ദിവസം കൊണ്ട് തുറമുഖം നിര്‍മിക്കാമെന്ന വാഗ്ദാനവും അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നു. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.