ലോകത്തെ ഞെട്ടിച്ച വിലപേശിയുള്ള സൈബര്‍ ആക്രമണം കേരളത്തിലും; ‘വനാക്രൈ’യില്‍ തരിച്ച് വയനാടും പത്തനംതിട്ടയും

കല്‍പ്പറ്റ: ലോകത്തെ ഞെട്ടിച്ച വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും. വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തിലും പത്തനം തിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് സെെബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തരിയോട് പഞ്ചായത്ത് ഒാഫീസിലെ നാല് കംപ്യൂട്ടറുകള്‍ വനാക്രൈ സൈബര്‍ ആക്രമണത്തില്‍ തകരാറിലായി. കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണിയുണ്ട്. വെെറസ് അകറ്റാന്‍ 300ഡോളറിന്‍റെ ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടത്. ഒരാഴ്ച്ചയ്ക്കകം പണം നല്‍കിയില്ലങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകരാറിലാക്കുമെന്നുമാണ് ഭീഷണി.
ഇന്നു രാവിലെയാണ് കംപ്യൂട്ടറുകള്‍ തകരാറിലായത് കണ്ടെത്തിയത്. വെള്ളിയാഴ്ച്ച തന്നെ വെെറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ സംഭവമാണ് വയനാട്ടിലേത്. അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ആക്രമണം വീണ്ടുമുണ്ടാകുമെന്നാണ് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സെെബര്‍ ആക്രമണണത്തിനെതിരെ ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഴയ ഒാപ്പറേറ്റിങ്ങ് സിസ്റ്റമുള്ള എടിഎമ്മുകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിന് ശേഷം മാത്രമേ എടിഎമ്മുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ രണ്ടേകാല്‍ലക്ഷം എടിഎമ്മുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശ്യംഖലകളും വാനാക്രൈ 2.0 എന്ന അപകടകാരിയായ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്. ഇന്ത്യയില്‍ ഇതുവരെ നൂറു കണക്കിന് കംപ്യൂട്ടറുകള്‍ ആക്രമണത്തിന് ഇരയായെന്നാണ് സൂചന. വാനാക്രൈ 2.0 മഹാരാഷ്ട്ര പൊലീസിനെ ഭാഗികമായി ബാധിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍, ടോലികോം കമ്പനികള്‍ എന്നിവയുള്‍പെടെവയ്ക്ക് സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതീവ ഗുരുതരമായാണ് സൈബര്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി)വിലയിരുത്തിയത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ആക്രമത്തിനിരയായത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. മൈക്രോസോഫ്റ്റ് ഇത് പരിഹരിച്ച് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്ഡേറ്റ് ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്നും സുചനയുണ്ട്.

© 2024 Live Kerala News. All Rights Reserved.