സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി ചെലവ് സഹിതം സുപ്രീംകോടതി തളളി; കോടതിയലക്ഷ്യത്തിന് നോട്ടീസും

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി തളളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതി വിധി ഇന്നു തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. കനത്ത തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് കൊണ്ടുളള അപേക്ഷക്ക് പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജിയും നല്‍കിയിരുന്നു. സെന്‍കുമാര്‍ പൊലീസ് മേധാവിയല്ലായിരുന്നെന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപിയായിരുന്നെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് പൊലീസ് മേധാവിയെന്ന പദവിയിലാണ്. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ജൂണ്‍ മാസത്തില്‍ വിരമിക്കാനിരിക്കെയാണ് സെന്‍കുമാറിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. സെന്‍കുമാറിനോട് വളരെ മോശമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നുള്ള നടപടിയാണ് സര്‍ക്കാരിന്റേതെന്നും കോടതി വിലയിരുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.