മൂന്നാറിലെ പെമ്പിളൈ ഒരുമ സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി; സമരപന്തലില്‍ നാടകീയ രംഗങ്ങള്‍; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

മൂന്നാര്‍: മന്ത്രി എംഎം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരം അനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ആരോഗ്യനില മോശമായ ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസ് ഗുണ്ടായിസമാണ് അറസ്റ്റെന്നും അവര്‍ ആരോപിച്ചു.
ഇതേസമയം വേണ്ടത്ര നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പെമ്പിളൈ ഒരുമ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്യാന്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് സ്ഥലത്ത് അരങ്ങേറിയത്. സമരപന്തലില്‍ ഉണ്ടായിരുന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരേയും ആം ആദ്മി പ്രവര്‍ത്തകരുടേയും എതിര്‍പ്പിനെ മറികടന്നായിരുന്നു അറസ്റ്റ്. കൗസല്യയേയും ഗോമതിയേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് വാഹനത്തില്‍ നിന്നും ഗോമതി ചാടാന്‍ ശ്രമിച്ചു. ആം ആദ്മി നേതാക്കളും പെമ്പിളൈ ഒരുമ എക്സിക്യൂട്ടീവ് അംഗവും സമര പന്തലില്‍ സമരം തുടരുകയാണ്.

വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അഞ്ച് ദിവസമായി നിരാഹാര സമരം ആരംഭിച്ചിട്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെമ്പിളൈ ഒരുമ പ്രവര്‍ത്തക രാജേശ്വരിയെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

© 2024 Live Kerala News. All Rights Reserved.