ബിജെപിയുടെ വോട്ടിങ് മെഷീന്‍ ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം പറയണമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: ബിജെപിക്ക് എതിരെയുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ക്രമക്കേട് കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം പറഞ്ഞേ മതിയാവൂ എന്ന് അഖിലേഷ് യാദവ്. ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് മതിയെന്നും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി. ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് അഖിലേഷ് യാദവ് ആവര്‍ത്തിച്ചത്.

വരും കാലങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വലിയ റോള്‍ ഉണ്ട്. ബിജെപിക്കെതിരായി രാജ്യത്തുണ്ടാകുന്ന മഹാസഖ്യത്തില്‍ എസ്പി പ്രധാനിയായിരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനേയും മുന്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. പൂവാലശല്യത്തിന്റെ പേരില്‍ തുടങ്ങിയ റോമിയോ സ്‌ക്വാഡ് മൂലം എത്ര പേരാണ് തല്ലുകൊള്ളേണ്ടി വരുന്നതെന്നും അദ്ദേഹം ചോദിച്ചു.ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ്മ അഖിലേഷിന്റെ വോട്ടിങ് മെഷീന്‍ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. മായാവതിയും അഖിലേഷും യുപിയിലെ പരാജയത്തിന് ഓരോ ഒഴിവുകഴിവുകള്‍ പറയുകയാണെന്നാണ് ബിജെപിയുടെ ആക്ഷേപം.

© 2024 Live Kerala News. All Rights Reserved.