ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ തടഞ്ഞു; കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങൂവെന്ന് സബ് കളക്ടര്‍ ശ്രീറാം

മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു സിപിഐഎം പ്രവര്‍ത്തകര്‍. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. സിപിഐഎം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് റവന്യു സംഘത്തെ തടഞ്ഞത്. ഇതോടെ സ്ഥലത്തേക്ക് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തി. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുകയുള്ളുവെന്ന് സബ് കളക്ടര്‍ പ്രഖ്യാപിച്ചു.

പ്രതിഷേധത്തില്‍ ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റൂ. പൊലീസ് സ്ഥലത്തെത്തിയിട്ടും നോക്കിനില്‍ക്കുകയല്ലാതെ നടപടിയെടുത്തില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. ശ്രീറാം വെങ്കിട്ടരാമന് നേരെ സിപിഐഎം നേതാക്കള്‍ അസഭ്യവര്‍ഷം നടത്തി. സബ്കളക്ടറെ വെല്ലുവിളിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുകയാ്ണ് പ്രാദേശിക നേതാക്കള്‍ ചെയ്യുന്നത്.

നേരത്തെ ദേവികുളം സബ് കളക്ടര്‍ക്കെതിരായി സിപിഐഎം സമരം നടത്തിയിരുന്നു. ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ മാര്‍ച്ച് 7 മുതലാണ് സിപിഐഎം അനുകൂല സംഘടന കര്‍ഷക സംഘം സമരം നടത്തിവന്നത്. പിന്നീട് പ്രശ്‌നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിലാണ് ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വം നടത്തിവന്ന സമരം പിന്‍വലിച്ചത്.

പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം മൂന്നാറിലെ കൈയേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യുകമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.സിപിഐഎമ്മിന്റെ ദേവീകുളം എംഎല്‍എ എസ് രാജേന്ദ്രന്റെ പട്ടയം അടക്കം പരിശോധിക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചിരുന്നു. കയ്യേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ദേവീകുളത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ സംഘമെത്തിയത്.

© 2024 Live Kerala News. All Rights Reserved.