നരേന്ദ്രമോദിയെ അറസ്റ്റ് ചെയ്യുന്ന ആര്‍ക്കും 100 കോടി നല്‍കുമെന്ന് ജമാഅത്തെ ഇസ്ലാമി..

 

കറാച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്റ്റു ചെയ്യുന്ന ആര്‍ക്കും 100 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജമാത്ത്ഇഇസ്ലാമി നേതാവ് സിറാജ് ഉള്‍ ഹഖ്. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ ഒരു യോഗത്തില്‍ വച്ചാണ് സിറാജ് ഉള്‍ ഹഖ് തീവ്ര ഇന്ത്യാവിരുദ്ധ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്താന്‍ രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച ജമാത്ത്ഇഇസ്ലാമി നേതാവ് സമ്മാനത്തുക നല്‍കാമെന്ന് പറഞ്ഞിട്ടും ഇന്ത്യക്ക് ജിഹാദി നേതാക്കളെ പിടികൂടാനാവാത്തത് കഴിവുകേടാണെന്ന് പരിഹസിച്ചു. മോഡിക്കോ മോഡിയുടെ ഏജന്റുമാര്‍ക്കോ ഹിസ്ബുള്‍ നേതാവ് സയ്ദ് സലാഹുദ്ദീനെ പിടികൂകൂടാന്‍ കഴിയില്ല. പിടികൂടാനായാല്‍ അവര്‍ക്ക് 50 കോടി രൂപ നല്‍കാം. അതേപോലെ മോഡിയെ അറസ്റ്റുചെയ്യുന്നവര്‍ക്ക് 100 കോടി രൂപ നല്‍കാമെന്നും സിറാജ് ഉള്‍ ഹഖ് പറഞ്ഞു.
കശ്മീര്‍ പാകിസ്താന്റെ ഭാഗമാണ്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതുവരെ ഹിന്ദുസ്ഥാനുമായി സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്ന പാകിസ്താനി നേതാക്കന്‍മാരെ പാകിസ്താനും കശ്മീര്‍ ജനതയും ദേശദ്രോഹികളായി കാണും. ഹിന്ദുസ്ഥാനുമായി സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്ക് ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ പോകാം. അവര്‍ക്ക് ഇസ്ലാമാബാദില്‍ സ്ഥാനമില്ലെന്നും ജമാത്ത്ഇഇസ്ലാമിയുടെ തീവ്ര വിഭാഗത്തിന്റെ നേതാവ് പറഞ്ഞു.
ജമ്മു കശ്മീരിലും ഗുജറാത്തിലും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു ഉത്തരവാദി മോഡിയാണ്. ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്ക് നേരെ പാകിസ്താന്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. പാകിസ്താനും ഇന്ത്യയുമായുളള സൗഹൃദം കശ്മീരിന്റെ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമാണെന്നും സിറാജ് ഉള്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.