ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല; കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം

ന്യൂ ഡല്‍ഹി: ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്. ഇതോടെ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല.ഭൂരിപക്ഷം അവകാശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമുന്നയിച്ച കക്ഷിക്ക് അവസരം നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.മറ്റ് കക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ അത് തെളിയിക്കാനാകാത്തതെന്ന് കോണ്‍ഗ്രസിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. എത്രപേരുടെ പിന്തുണയുണ്ടെന്നും സുപ്രീം കോടതിയിലും ഗവര്‍ണര്‍ക്ക് മുന്നിലും രേഖാമൂലം ഇത് തെളിയിക്കാന്‍ കഴിയാത്തതെന്തെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട വസ്തുത സുപ്രീം കോടതിക്ക് മുന്നിലെത്തിച്ച കോണ്‍ഗ്രസ് നടപടിയും പരമോന്നത കോടതി വിമര്‍ശിച്ചു. എന്നാല്‍ ഇന്നു തന്നെ ഗോവയില്‍ അടിയന്തരമായി വിശ്വാസവോട്ട് ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് തിരിച്ചടി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മനോഹര്‍ പരീക്കര്‍ ഗോവയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അടിയന്തരമായി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗോവയില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് വന്നിട്ടും രണ്ടാം സ്ഥാനക്കാരായ ബിജെപിയെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കന്‍വേക്കറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.