കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന്‍;പുതിയ ഒരാള്‍ വരണം; പ്രസിഡന്റിനെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് നോക്കിയാകരുത്

തിരുവനന്തപുരം: വി.എം. സുധീരന്‍ രാജിവച്ച കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ. പ്രവര്‍ത്തകരെ ചലിപ്പിക്കുവാന്‍ കഴിയുന്നയാളാകണം നേതൃത്വത്തില്‍ വരേണ്ടത്. പുതിയ ഒരാള്‍ നേതൃത്വത്തില്‍ വരുന്നതാണ് പാര്‍ട്ടിക്ക് നല്ലത്. പ്രസിഡന്റിനെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് നോക്കിയാകരുത്. പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമെ ഗ്രൂപ്പുകള്‍ ഉണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുഗ്രൂപ്പുകളും ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മുന്‍ അധ്യക്ഷന്‍ കൂടിയായ മുരളീധരന്റ പ്രതികരണം. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. വി.എം. സുധീരന്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില തിരിച്ചടികള്‍ ഉണ്ടായി. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്നു ചോദിച്ചപ്പോള്‍, ഞാന്‍ ഇതില്‍ കക്ഷിയല്ല എന്നായിരുന്നു പ്രതികരണം. ഒരിക്കല്‍ ഈ സ്ഥാനത്ത് ഇരുന്നതാണ്. ചെയ്യാവുന്ന കാര്യങ്ങള്‍ അന്ന് ചെയ്തതാണ്. ഇനി പുതിയ ആള്‍ക്കാര്‍ വരട്ടേ എന്നും മുരളീധരന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.