സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചിന് പി.ആര്‍ ചേംബറില്‍ മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.ഒഡിഷ സംവിധായകനും കാമറമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്ത് അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈവര്‍ഷം 68 കഥാചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, കാട് പൂക്കുന്ന നേരം (ഡോ.ബിജു), അയാള്‍ ശശി(സജിന്‍ ബാബു), കമ്മട്ടിപ്പാടം(രാജീവ് രവി), ഗപ്പി (ജോണ്‍പോള്‍ ജോര്‍ജ്ജ്), മഹേഷിന്റെ പ്രതികാരം(ദിലീഷ് പോത്തന്‍), കിസ്മത് (ഷാനവാസ് ബാവക്കുട്ടി) കറുത്ത ജൂതന്‍ (സലിംകുമാര്‍) എന്നീ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിട്ടുണ്ട്.ഒപ്പം,പുലിമുരുകന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹന്‍ലാല്‍,കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന്‍, അയാള്‍ ശശിയിലെ പ്രകടനത്തിന് ശ്രീനിവാസന്‍, മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍, സലിം കുമാര്‍ (കറുത്ത ജൂതന്‍) എന്നിവരും അഭിനേതാവിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്. റിമാ കല്ലിങ്കല്‍ (കാട് പൂക്കുന്ന നേരം), കാവ്യാ മാധവന്‍ (പിന്നെയും), സുരഭി എന്നിവരാണ് അഭിനേത്രിമാര്‍ക്കുള്ള പട്ടികയില്‍ ഇടം പിടിച്ചത്. ജനപ്രിയ സിനിമാ വിഭാഗത്തില്‍ മഹേഷിന്റെ പ്രതികാരം, ഒപ്പം, പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ ജനപ്രിയതയും കലാമൂല്യവുമുള്ള സിനിമകളുടെ വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ട്. ഷെയിന്‍ നിഗം (കിസ്മത്ത്), ഷാനവാസ് ബാവക്കുട്ടി(കിസ്മത്ത്), ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം), ചേതന്‍ ജയലാല്‍(ഗപ്പി), അലന്‍സിയര്‍ ലേ ലോപ്പസ് (മഹേഷിന്റെ പ്രതികാരം), ജഗദീഷ് (ലീല), എന്നിവരും വിവിധ വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. എംജെ രാധാകൃഷ്ണന്‍, മധു നീലകണ്ഠന്‍, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരെ ഛായാഗ്രഹണ വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.