ജിഷ്ണുവിന്റെ മരണം; നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ജാമ്യം; കോളജില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണക്കാലയളവില്‍ കോളജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണു ജാമ്യം. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കൃഷ്ണദാസിനു കോടതി നിര്‍ദേശം നല്‍കി. കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു കോടതിയുടെ നിരീക്ഷണം. സംഭവ ദിവസം കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നതിനു തെളിവില്ലെന്നും പ്രേരണകുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ മുഴുവന്‍ വാദങ്ങളും കോടതി തള്ളി.ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ട് പങ്കുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു. അതേസമയം, കോളജിന്റെ ദൈനംദിന കാര്യങ്ങളില്‍ കൃഷ്ണദാസ് ഇടപെടാറില്ലെന്നാണു മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ വാദിച്ചത്.അതേസമയം, കേസില്‍ അട്ടിമറിയുണ്ടായെന്നു ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.