പാചകവാതക വില വീണ്ടും കൂട്ടി; സബ്‌സിഡി സിലിണ്ടറിന് കൂട്ടിയത് 90 രൂപ;വാണിജ്യ സിലിണ്ടറിന് വര്‍ദ്ധിച്ചത് 148 രൂപ;ഒരു മാസത്തിനിടെ രണ്ടാമത്തെ വില വര്‍ധന

തിരുവനന്തപുരം: പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 764 രൂപ 50 പൈസ നല്‍കേണ്ടി വരും ഇനിമുതല്‍. വാണിജ്യ സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ 1386 രൂപയായി സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില.നേരത്തെ 2017-18ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. അന്ന യഥാക്രമം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമായിരുന്ന വര്‍ധന. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.നോട്ടു നിരോധനത്തിനു പിറകേയുള്ള ഈ വിലവര്‍ദ്ധന സാധാരണക്കാര്‍ക്കു കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.