‘ അമ്മയുടെ ആത്മാവ് എന്നോട് സംസാരിച്ചു’;തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു; ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് ഒ. പനീര്‍സെല്‍വം;അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി

ചെന്നൈ : അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് ഒ. പനീര്‍സെല്‍വം. ്താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യപ്പെടുകയായിരുന്നുവെന്നും ജനങ്ങള്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.ജയലളിതയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും മനസ്സാക്ഷിക്കുത്തു കാരണമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലത്തെിച്ച് പന്നീര്‍സെല്‍വത്തിന്റെ തുറന്നുപറച്ചില്‍. രാജി പിന്‍വലിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചുവരാന്‍ ഒരുക്കമാണെന്ന പന്നീര്‍സെല്‍വത്തിന്റെ മുന്നറിയിപ്പ് ശശികല ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി. ജയലളിതയുടെ സ്മാരകത്തിലെത്തിയ പനീര്‍സെല്‍വം 40 മിനിറ്റിലേറെ ധ്യാനത്തിലിരുന്ന ശേഷമാണ് ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ബി.ഉദയകുമാര്‍ തന്നോട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞതായും പനീര്‍ശെല്‍വം വെളിപ്പെടുത്തി.ശശികല  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലെ പിളര്‍പ്പിന് സാധ്യത തെളിയുന്നതായാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

© 2024 Live Kerala News. All Rights Reserved.