വരുമാനത്തിന്റെ അന്‍പതു ശതമാനം വേണമെന്ന തീയേറ്ററുടമകളുടെ ആവശ്യം തികച്ചും അന്യായമാണെന്ന് ശ്രീകുമാരന്‍ തമ്പി.നിര്‍മ്മാതാവിനുണ്ടാകുന്ന നഷ്ടം ഒരിക്കലും തിയേറ്റര്‍ ഉടമകള്‍ക്ക് ഉണ്ടാകുന്നില്ല. പടം ഓടിയില്ലെങ്കില്‍ നിര്‍മ്മാതാവിന് പണം മുഴുവന്‍ പോകും പക്ഷേ തീയറ്റര്‍ ഉടമയ്ക്ക് പടം മാറ്റി വേറെ പടം ഓടിക്കാം.ഇനി പൂട്ടിയിട്ടാലും നഷ്ടമില്ല. തിയേറ്റര്‍ സ്ഥാവരവസ്തുവാണ്. നാള്‍ പോകുംതോറും ഭൂമിയുടെ വില കൂടുകയേയുള്ളൂവെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.
മലയാള സിനിമയില്‍ ഏറ്റവും അധികം ദുഖം അനുഭവിക്കുന്നവരാണ് നിര്‍മ്മാതാക്കളെന്ന് പറഞ്ഞാല്‍ പലരും നെറ്റി ചുളിക്കും എന്നാല്‍ അതാണ് സത്യം. നിര്‍മ്മാതാവ് ഒരു വിതരണക്കാരന്റെ സഹായത്തോടെ ചിത്രം തീയറ്ററിലെത്തിച്ചാല്‍ അയാള്‍ക്കുണ്ടായ ചിലവും നിര്‍മ്മാതാവു തന്നെ കൊടുക്കേണ്ടി വരും. എന്നാല്‍ ഇതൊക്കെ ആയിട്ടും ആളുകള്‍ വീണ്ടും പണം മുടക്കി സിനിമ എടുക്കുന്നത് അതിന്റെ മായിക ലോകം കൊണ്ടാണ്.മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ബന്ധുവാര് ശത്രുവാര് എന്ന ലേഖനത്തിലാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസ്സിയേഷന്‍ എന്നിവര്‍ ഒരു ഭാഗത്തും കേരളത്തിലെ പ്രധാന നഗരങ്ങളിലെ വലിയ തീയറ്ററുകളെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസ്സിയേഷന്‍ തനിച്ച് മറുഭാഗത്തും നിന്ന് വാദിക്കുകയാണ്. ഇപ്പോള്‍ നിലവിലുള്ള തീയറ്ററുകള്‍ക്ക് 40 ശതമാനം നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനം എന്ന കണക്ക് ന്യായമാണ്.