ന്യൂഡല്‍ഹി: ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം പൂര്‍ത്തിയായി. 2011 മേയ് 23നു തുടങ്ങിയ പദ്ധതിക്കു ചെലവായതു 2,500 കോടി രൂപ. ദൈര്‍ഘ്യം 9.2 കിലോമീറ്റര്‍.
ഉധംപൂര്‍ ജില്ലയിലെ ചെനാനിയെയും റംബാനിലെ നാഷ്‌രിയെയും ബന്ധിപ്പിക്കുന്ന തുരങ്കം ഏതു കാലാവസ്ഥയിലും ജമ്മുവിനും ശ്രീനഗറിനുമിടയ്ക്കു ഗതാഗതം ഉറപ്പാക്കും; മഞ്ഞുവീഴ്ചയെയും ഹിമാനികളെയും അതിജീവിക്കും. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ദൂരം 30 കിലോമീറ്റര്‍ കുറയ്ക്കും. താഴ്‌വരയിലേക്ക് ഏതു കാലാവസ്ഥയിലും റോഡ് മാര്‍ഗമെത്താമെന്നതു പ്രതിരോധ തന്ത്രപരമായും പ്രധാനം.
ഇന്നു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറ്റി എന്‍ജിനീയര്‍മാര്‍ ‘നിയന്ത്രിത സ്‌ഫോടന’ത്തിലൂടെയാണു തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കുക. രണ്ടറ്റത്തു നിന്നും നിര്‍മിച്ച ഭൂഗര്‍ഭപാതകളെ ഒത്ത നടുക്കു കൂട്ടിച്ചേര്‍ത്ത് ഒരു തുരങ്കമാക്കുന്നതിനാണു സ്‌ഫോടനം. ജമ്മു-ശ്രീനഗര്‍ ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായാണു തുരങ്കമുണ്ടാക്കിയത്. അടുത്ത വര്‍ഷം ജൂലൈയില്‍ പുതുക്കിയ പാത ഗതാഗതസജ്ജമാകും. സമാന്തര രക്ഷാതുരങ്കങ്ങളും പദ്ധതിയെ വ്യത്യസ്തമാക്കുന്നു. തുരങ്കത്തിനുള്ളില്‍ രക്ഷാതുരങ്കങ്ങളെ പ്രധാന തുരങ്കവുമായി ബന്ധിപ്പിച്ച് 29 ഇടവഴികളുണ്ട്. അപകടമുണ്ടായാല്‍ യാത്രക്കാരെ ഏറ്റവും അടുത്ത ഇടവഴിയിലൂടെ സമാന്തര തുരങ്കത്തിലെത്തിച്ചാണു രക്ഷപ്പെടുത്തുക.
തുരങ്കത്തില്‍ പ്രാണവായു ഉറപ്പാക്കുന്നതിന് ഇടയ്ക്കിടെ കാറ്റുവഴികള്‍ (വെന്റിലേഷന്‍) നിര്‍മിച്ചിട്ടുണ്ട്. നിശ്ചിത ഇടദൂരങ്ങളില്‍ പാര്‍ക്കിങ് സൗകര്യവുമുണ്ടാവും. രാജ്യത്തിന്റെ ഒന്നാം നമ്പര്‍ തുരങ്കത്തില്‍ വാഹനങ്ങള്‍ കേടായാലും പേടിക്കാനില്ല. മിനിറ്റുകള്‍ക്കകം അവ പാര്‍ക്കിങ് സ്ഥലത്തേക്കു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുള്ള സംവിധാനവും തയാര്‍.