ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ച് കൊന്നു

ലഖ്‌നൗ: മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരി തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.മദ്യലഹരിയില്‍ വീട്ടിലെത്തിയ പിതാവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. കുതറിയോടിയ താന്‍ അടുക്കളയിലേയ്ക്ക് ഓടി . എന്നാല്‍, പിന്തുടര്‍ന്നെത്തിയ പിതാവ് വീണ്ടും തന്നെ കയറിപ്പിടിച്ചു. ഇതോടെ സമീപത്തിരുന്ന ഇരുമ്പ് കമ്പികൊണ്ട് പിതാവിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേണ്ട മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.സംഭവ സമയം പെണ്‍കുട്ടിയുടെ മാതാവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഫോണിലൂടെ വിവരം അറിയിച്ചത് പ്രകാരം അയല്‍ക്കാരില്‍ നിന്നും സഹായം തേടാനും ആംബുലന്‍സ് വിളിച്ച് പിതാവിനെ ആശുപത്രിയില്‍ എത്തിക്കാനും മാതാവ് മകളോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് ആംബുലന്‍സ് ലഭ്യമാകുന്ന നമ്പരിലേയ്ക്ക് വിളിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അയല്‍വാസികളോട് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലം കണ്ടില്ല. പുലര്‍ച്ചെ മാതാവ് എത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പിതാവില്‍ നിന്നും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.