‘ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല’; സംവിധായകന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് മഞ്ജിമാ മോഹന്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം യെണ്‍പത് മടമൈയടാ എന്ന സിനിമയിലൂടെയാണ് മഞ്ജിമ മോഹന്‍ തമിഴകത്തെത്തിയത്. തമിഴിലും തെലുങ്കിലും പുതിയ ചിത്രങ്ങളുമായി സജീവമാണ് മഞ്ജിമ. ഇതിനിടെ തമിഴകത്തുനിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം നടി ഈയിടെ വെളിപ്പെടുത്തി. എന്നാല്‍ അത് ഏത് പ്രോജക്ട് ആണെന്നോ സംവിധായകനാരെന്നോ നടി വെളിപ്പെടുത്തിയതുമില്ല. ആ പ്രോജക്ട് സ്വയം ഉപേക്ഷിച്ചതാണെന്നും സംവിധായകന്‍ തന്നെ മാനസികമായി വിഷമിപ്പിച്ചെന്നും മഞ്ജിമ പറയുന്നു. അച്ചം യെമ്പത് മടമൈയടായുടെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നു.അപ്പോള്‍ ആ സംവിധായകന്‍ എന്നെ നോക്കി ‘ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല’ എന്ന് വെട്ടിത്തുറന്നു പറഞ്ഞു. അതെനിക്ക് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു. തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ഞാന്‍ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാന്‍ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം. ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ? മര്യാദ കാണിക്കാത്ത ഇയാളാണോ ഒരു സംവിധായകന്‍?” മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജിമ ചോദിക്കുന്നു. വിക്രം പ്രഭുവിനൊപ്പം മുടിചൂടാ മന്നന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജിമ. ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി മഞ്ജിമ എത്തിയത്. നേരത്തെ ബാലതാരമായും ശ്രദ്ധ നേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.