സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമായി;ആദ്യ സ്വര്‍ണം എറണാകുളം ജില്ലയ്ക്ക്

തേഞ്ഞിപ്പലം:സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ തുക്കമായി.സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ മല്‍സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. ആദ്യ സ്വര്‍ണം എറണാകുളത്തിനാണ് ലഭിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ ബിപിന്‍ ജോര്‍ജാണ് സ്വര്‍ണം നേടിയത്.മീറ്റിലെ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണമാണ് നിലവിലെ ചാംപ്യന്മാരായ എറണാകുളം ജില്ലയ്ക്ക് ലഭിച്ചത്. രണ്ടു സ്വര്‍ണവുമായി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് ഒപ്പത്തിനൊപ്പമുണ്ട്. പാലക്കാടിന്റെ സി.ബബിത മീറ്റ് റെക്കോര്‍ഡിടുന്നതിനും കായികോത്സവത്തിന്റെ ആദ്യദിനം സാക്ഷിയായി.സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ ആദര്‍ശ് ബേബിയും എറണാകുളത്തിനായി സ്വര്‍ണം നേടി.സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് സ്വര്‍ണം സ്വന്തമാക്കി. കല്ലടി എച്ച്എസ്എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വര്‍ണം ഓടിയെടുത്തത്. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് ബബിതയുടെ സ്വര്‍ണനേട്ടം. ഒന്‍പത് മിനിറ്റ് 37.2 സെക്കന്‍ഡിലാണ് ബബിത സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. എറണാകുളത്തിന്റെ അനുമോള്‍ തമ്പി വെള്ളി നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കല്ലടി സ്‌കൂളിലെതന്നെ സി.ചാന്ദിനിയും പാലക്കാടിനായി സ്വര്‍ണം നേടി. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും പാലക്കാടിനാണ്.ആദ്യദിനം 18 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. സീനിയര്‍ വിഭാഗത്തില്‍ ഡിസ്‌കസ് ത്രോ, ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ട് , ജാവ്‌ലിന്‍ ത്രോ എന്നിവയിലും രാവിലെ ഫൈനല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ മല്‍സരമാണ് ആദ്യദിവസത്തെ ഗ്ലാമര്‍ ഇനം. ഉദ്ഘാടന ചടങ്ങ് മൂന്നരയ്ക്ക് തുടങ്ങും.

© 2024 Live Kerala News. All Rights Reserved.