ഇന്ത്യയും ചൈനയുമാണ് അമേരിക്കയിലെ ജോലികള്‍ അടിച്ചുമാറ്റുന്നത്; വിഡ്ഢികളെപ്പോലെ ജോലി സാധ്യത നഷ്ടപ്പെടുത്തുന്ന മറ്റൊരു രാജ്യവുമില്ലെന്നും ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ, ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍ എന്നീ രാജ്യക്കാരാണ് അമേരിക്കയിലെ ജോലികള്‍ അടിച്ചുമാറ്റുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ലോകചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ കൊള്ളയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഫ്‌ളോറിഡയില്‍ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡോണാള്‍ഡ് ട്രംപ്. ലോക വ്യാപാര സംഘടനയില്‍ ചൈന അംഗത്വം നേടിയപ്പോള്‍ അമേരിക്കയ്ക്ക് 70,000 ഫാക്ടറികള്‍ നഷ്ടമായി. ഇത്തരത്തില്‍ വിഡ്ഢികളെപ്പോലെ ജോലി സാധ്യത നഷ്ടപ്പെടുത്തുന്ന മറ്റൊരു രാജ്യവുമില്ലെന്നും ട്രംപ് പറഞ്ഞു. പല കമ്പനികളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയും നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഗുഡ്‌റിച്ച് ലൈറ്റനിങ് സിസ്റ്റം എന്ന കമ്പനി പ്രവര്‍ത്തന മേഖല ഇന്ത്യയിലേക്ക് മാറ്റിയപ്പോള്‍ 255 ആളുകള്‍ തൊഴില്‍ രഹിതരായതായി ട്രംപ് കുറ്റപ്പെടുത്തി.താന്‍ പ്രസിഡന്റായാല്‍ ഈ കാര്യങ്ങളില്‍ നിന്ന് രാജ്യത്തിന് മുക്തിയുണ്ടാകും.പക്ഷേ എതിര്‍ സ്ഥാനാര്‍ഥിയായ ഹില്ലിരിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ട്രംപിന്റെ അഭിപ്രായം.

© 2024 Live Kerala News. All Rights Reserved.