ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശമുണ്ട്; ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും തലയില്‍ വകതിരിവില്ലാത്ത ഫെമിനിസമാണ് കുത്തിനിറച്ചിരിക്കുന്നതെന്ന് അഡ്വ.സംഗീത ലക്ഷ്മണ

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ജയന്തന്റെ വാക്കുകളില്‍ സത്യത്തിന്റെ അംശമുണ്ടെന്ന് അഭിഭാഷക സംഗീത ലക്ഷ്മണ. വാര്‍ത്തയുടെ സത്യവസ്ഥ ബോധ്യപ്പെട്ടിട്ടില്ലെന്നും കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് ഇത്തരമൊരു സംഭവം പറയുമ്പോള്‍ വിശ്വസിക്കണമെന്നില്ലെന്നും സംഗീത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും മനോഹരമായി സംസാരിക്കുവാന്‍ സാധിക്കുന്നവരാണ്. എന്നാല്‍ രണ്ടിന്റെയും തലയില്‍ വകതിരിവില്ലാത്ത ഫെമിനിസമാണ് കുത്തിനിറച്ചിരിക്കുന്നതെന്ന്  ലക്ഷ്മണ പറയുന്നു.

സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വടക്കാഞ്ചേരി ‘കൂട്ടബലാസംഗ’കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചര്‍ച്ചകളില്‍ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്.

കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളില്‍ പകല്‍ മുഴുവന്‍ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.

‘സാമൂഹ്യപ്രവര്‍ത്തക’യായ ഭാഗ്യലക്ഷ്മിയുടെ മൊഴി….സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതില്‍ ഏറ്റവും രസകരമായ bit ഇതാണ്- ”അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.” ഇങ്ങനെ പലതും ചേര്‍ത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല.

ഒരു പീഡനകേസില്‍ ഇരയുടെ മൊഴി ഒരു മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് ‘ I am satisfied that the statement is voluntarily given’ എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ ‘ഇര’ തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ.

പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങള്‍ മുന്‍പ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള ‘ഇര’യുടെ ഭര്‍ത്താവിന്റെ ഭീഷണി ഫോണ്‍ കോള്‍ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി ‘ഇര’യുടെ ഭര്‍ത്താവിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കില്‍ ആ പണം ആദ്യം കൊടുത്തുതീര്‍ക്കാന്‍ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ചേര്‍ന്ന്. ജയന്തന്‍ മറ്റാരുടെയോ കൈയ്യില്‍ നിന്ന് വാങ്ങിയാണ് ആ പണം കടമായി നല്‍കിയത് എന്നല്ലേ പറയുന്നത്.അതാണ് ചെയ്യേണ്ടത്. ആദ്യം.

മജിസ്‌ട്രേറ്റിന്റെ മുന്നില്‍ മൊഴി കൊടുക്കാന്‍ പോകുമ്പോഴും, ‘സാമൂഹ്യപ്രവര്‍ത്തക’യെ കാണാന്‍ പോകുമ്പോഴും ‘സാമൂഹ്യപ്രവര്‍ത്തക’ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഭര്‍ത്താവ് കൂടെയുണ്ടല്ലോ. ഭര്‍ത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല. 

Bhagyalakshmi & Parvathy- മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല.  അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്.

PS: ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോണ്‍ഗ്രസ്സിനൊപ്പമാണ്. എന്നിട്ട് കൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, എനിക്ക് പുരുഷന്മാരോട് അല്‍പം താല്പര്യകൂടുതലുണ്ട് അതുകൊണ്ട് കൂടി ഞാന്‍ ശക്തമായി തന്നെ ധരിക്കുന്നത് ‘ഇര’ പറയുന്നതില്‍ ശരികളുടെ അംശങ്ങള്‍ കുറവാണ് എന്നാണ്.

© 2024 Live Kerala News. All Rights Reserved.