ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്; പാകിസ്താനെ തകര്‍ത്തത് 3-2 ന്

ക്വാന്‍ടന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ പാകിസ്താനെ 3-2 ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ ജയം. രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം തിരിച്ചടിച്ച് പാകിസ്താന്‍ പൊരുതിനോക്കിയെങ്കിയും നാലാം പകുതിയിലെ ഗോളോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.പരുക്ക് പറ്റിയതിനാല്‍ ക്യാപ്റ്റന്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.18ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. അഞ്ചു മിനിറ്റിനുശേഷം ഇന്ത്യ വീണ്ടും ലക്ഷ്യംകണ്ടു. മീഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിംഗിന്റെ തകര്‍പ്പന്‍ പാസ് അഫാന്‍ യൂസഫ് പാക് വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ 26ാം മിനിറ്റില്‍ പാകിസ്താന്‍ തിരിച്ചടിച്ചു. പാകിസ്താന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അലീം ബിലാല്‍ ഇന്ത്യന്‍ വലയിലേക്ക് അടിച്ചുകയറ്റുമ്പോള്‍ ഗോളി ആകാശിന് കൂടുതലായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.38ാം മിനിറ്റില്‍ പാകിസ്താന്‍ വീണ്ടും ലക്ഷ്യം കണ്ടു. അലി ഷാനായിരുന്നു സമനില ഗോളിന്റെ ഉടമ. ഇരുടീമുകളും തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കവെ ഇന്ത്യയുടെ വിജയഗോളെത്തി. ജസ്ജിതും രമണ്‍ദീപും ചേര്‍ന്ന മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രമണ്‍ദീപിന്റെ തകര്‍പ്പന്‍ പാസ് നിക്കിന്‍ തിമ്മയ്യ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി. തൊട്ടുപിന്നാലെ പാക്കിസ്ഥാന് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 11 ഗോളുമായി രൂപീന്ദര്‍ പാല്‍ സിംഗാണ് ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍. 2011ല്‍ ഇന്ത്യ ചാമ്പ്യന്മാരായിരുന്നു.എന്നാല്‍ 2012ല്‍ തോറ്റു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്നത്.

© 2024 Live Kerala News. All Rights Reserved.