സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വാഹനാപകടങ്ങളില്‍ 3 മരണം; പോട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു; പെരുമ്പാവൂരില്‍ കാര്‍ മറിഞ്ഞ് 2 മരണം; നിരവധി പേര്‍ക്ക് പരുക്ക്

തൃശ്ശൂര്‍/ കൊച്ചി:സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തൃശൂരില്‍ ദേശീയ പാതയില്‍ ചാലക്കുടിക്ക് സമീപം പോട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ കല്ലട ബസ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

പെരുമ്പാവൂര്‍ ആശ്രാമം സ്‌കൂളിന് സമീപത്താണ് രണ്ടാമത്തെ അപകടം നടന്നത്. കാലടി മാണിക്യമംഗലം സ്വദേശി ശിക്കാര്‍, തൃശൂര്‍ സ്വദേശി ശ്യാം എന്നിവരാണ് ഈ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ഹംപില്‍ കയറി തെന്നി കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് സൂചന. ശ്യാമിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും ശിക്കാറിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.