കണ്ണൂര്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്; ബിജെപി വിട്ട് സിപി ഐഎമ്മില്‍ ചേര്‍ന്ന എ.അശോകന്റെ വീടിനു നേര്‍ക്കാണ് അക്രമം; ഗണ്‍മാന് പരുക്ക് ;പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സിപിഐഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. ബിജെപി വിട്ട് സിപി ഐഎമ്മില്‍ ചേര്‍ന്ന എ.അശോകന്റെ വീടിനു നേര്‍ക്കാണ് ബോംബേറുണ്ടായത്.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് എ അശോകന്‍.ഇന്നലെ അര്‍ധരാത്രി 12.30 ഓടെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന്‍ പി രഞ്ജിത്തിന് സാരമായി പരുക്കേറ്റു.കാലിന് പരുക്കേറ്റ രഞ്ജിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞ സമയത്ത് അശോകന്‍ വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.  കണ്ണവം പൊലീസെത്തിയാണ് പരുക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. കണ്ണൂരില്‍ മുമ്പ് ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നവരില്‍ പ്രമുഖനാണ് എ അശോകന്‍. ഇദ്ദേഹത്തിന് നേരെ അക്രമമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഗണ്‍മാനെ നിയോഗിച്ചത്. ആര്‍എസ്എസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.അടുത്തിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.