കെഎം മാണിക്കെതിരായ കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം; മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ വിജിലന്‍സ് അന്വേഷണം;വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത്

കൊച്ചി: മുന്‍മന്ത്രി കെഎം മാണിക്കെതിരായ കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍
വിജിലന്‍സ് നിയമോപദേശകന്‍ പി.കെ. മുരളീകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം. കോഴി നികുതി വെട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി കെ. എം. മാണിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു എന്നാണ് ആരോപണം. കോഴി നികുതി വെട്ടിപ്പ് കേസില്‍ അഴിമതി ആരോപണം നേരിടുന്ന കെ.എം മാണിക്ക് അനുകൂലമായി കോടതിയില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്ന നിലപാട് സ്വീകരിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ മുരളീകൃഷ്ണന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മുരളീകൃഷ്ണന് പുനര്‍നിയമനം നല്‍കരുതെന്നും സര്‍ക്കാരിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, കോഴിക്കോഴ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയോഗിച്ചു. കോട്ടയം, തൃശൂര്‍ ജില്ലകളിലായുള്ള പരാതികളില്‍ എറണാകുളം റേഞ്ച് അന്വേഷിക്കുന്നതിന് പകരം പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി മാണിക്കെതിരായ എഫ്‌ഐആര്‍ തിരുവനന്തപുരത്തേക്ക് കൈമാറി.
കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 62 കോടിയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്‍കി എന്ന കേസിലാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്. വിജിലന്‍സ് രജിസറ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളിയിരുന്നു. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിലെ ആറു പൗള്‍ട്രി ഫാം ഉടമകളോടു വാണിജ്യ നികുതി വകുപ്പു 65 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഫാം ഉടമകള്‍ നല്‍കിയ അപേക്ഷയില്‍ മാണി ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു. 2013 ജനുവരി 20 ന് മുന്‍പ് 1.2 കോടി രൂപ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2012 മേയ് 29 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് റവന്യു റിക്കവറി നടപടികളുടെ കാര്യത്തില്‍ മാണി ചെയ്തത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും വിജിലന്‍സ് പറയുന്നു. കേസില്‍ പൗള്‍ട്രിഫാം ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വാണിജ്യനികുതി വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ടോം ജോസഫ് അടക്കം രണ്ടു ഡപ്യൂട്ടി കമ്മിഷണര്‍മാരെ സ്ഥലം മാറ്റിയതിന് തെളിവുണ്ടെന്നുമാണ് വിജിലന്‍സ് നിലപാട്. പകരം കോട്ടയത്ത് നിന്ന് മാണിയുടെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെ കൊണ്ടുവരികയും ഇയാളാണ് തോംസണ്‍ ഗ്രൂപ്പിന് അനുകൂലമായി നികുതി ഇളവ് ചെയ്യാനുള്ള തീരുമാനമെടുക്കുകയും ചെയ്തതെന്ന് വിജിലന്‍സ് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.