ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം; മുന്‍മന്ത്രി തിരുവഞ്ചൂരിനെതിരേയും അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതി; ഉത്തരവ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേത്

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ ത്വരിതാന്വേഷണം. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍മന്ത്രി തിരുവഞ്ചൂരിനും ആനക്കൊമ്പ് കൈമാറിയവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിനു പുറമേ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യുഡിഎഫ് സര്‍ക്കാരുമടക്കം 12 പേര്‍ പ്രതിപ്പട്ടികയിലുണ്ട്. കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി. ഇതു ചോദ്യംചെയ്താണു ഹര്‍ജി. ലാലിനെതിരേ കേസെടുത്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കിയെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധമെന്ന് അറിയാതെയാണ് ആനക്കൊമ്പ് കെവശം വച്ചതെന്ന വാദം യുക്തിക്കു നിരക്കാത്തതാണെന്നും വാദമുയര്‍ന്നു. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആനക്കൊമ്പുകള്‍ കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്ന വിശദീകരണം നിലനില്‍ക്കില്ലെന്നും വനനിയമപ്രകാരം ഇതും നിയമലംഘനമാണെന്നു വാദിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് നിലവില്‍ വനംവകുപ്പിന്റെ ചുമതലയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. വാദിഭാഗത്തിനുവേണ്ടി അഡ്വ. ലാലു മാത്യുവാണ് ഹാജരാകുന്നത്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് ഇക്കഴിഞ്ഞ ജൂണില്‍ ഹര്‍ജി നല്‍കിയത്. ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് തിരുവഞ്ചൂരിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍

© 2024 Live Kerala News. All Rights Reserved.