അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയടക്കം 42 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു;42 പേരും എന്‍ഡിഎയിലേക്ക്; കോണ്‍ഗ്രസിനൊപ്പം നബാം തൂക്കി മാത്രം

ഇറ്റാനഗര്‍: അരുണാല്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി പെമ ഖന്ദു അടക്കം 42 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. മുന്‍മുഖ്യമന്ത്രി നബാം തൂക്കി മാത്രമാണ് കോണ്‍ഗ്രസില്‍ ഇനി അവശേഷിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍പ്രദേശിലാണ് കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ചേര്‍ന്നത്. ഇതോടെ സംസ്ഥാനത്തെ ഭരണം കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രണ്ടു മാസം മുന്‍പാണ് പെമ ഖന്ദുവിനെ മുഖ്യമന്ത്രിയാക്കിയത്്.
അറുപതംഗങ്ങളാണ് അരുണാചല്‍ നിയമസഭയിലാകെയുള്ളത്. ഇതില്‍ ഇനി ഒരാള്‍ മാത്രമാണ് കോണ്‍ഗ്രസ് നിയമസഭാംഗമായുള്ളത്. കോണ്‍ഗ്രസിനു പുറത്തുനിന്നു പിന്തുണ നല്‍കിയിരുന്ന രണ്ടുപേരും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്പീക്കറെ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിക്കുന്നുവെന്ന് അറിയിച്ചതായും പേമ ഖണ്ഡു പറഞ്ഞു.കോണ്‍ഗ്രസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് നബാം തൂക്കി സര്‍ക്കാരിനെ മാറ്റി അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ കലിഖോ പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിയമിച്ചത്. ഇത് റദ്ദാക്കിയ സുപ്രീം കോടതി നബാം തൂക്കി സര്‍ക്കാരിനെ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഇടപെട്ടായിരുന്നു പെമ ഖന്ദുവിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. അധികാരം നഷ്ടപ്പെട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുലിനെ കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

.

© 2025 Live Kerala News. All Rights Reserved.