ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയന്‍; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

സിയോള്‍: ഉത്തരകൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്‌യാംഗില്‍ നിന്നു 90 കിലോമീറ്റര്‍ അകലെയുള്ള പ്രധാന ആണവ പരീക്ഷണകേന്ദ്രത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടു.എന്നാല്‍ ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആണവ പരീക്ഷണ വിവരം ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മേഖലയില്‍ നേരത്തെ ഉണ്ടായ ചലനങ്ങളെല്ലാം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിന്റേതായിരുന്നു. സ്‌ഫോടന ഫലമായുണ്ടായ ചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച കൊറിയയുടെ ദേശീയ ദിനം കൂടിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊറിയ തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാറുണ്ട്.ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്റേയും അടിസ്ഥാനത്തില്‍ വടക്കു കിഴക്കന്‍ ഉത്തര കൊറിയയിലെ പുംഗീറിയിലാണ് പ്രകമ്പനം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്. ഉത്തരകൊറിയ നടത്തിയത് ആണവ പരീക്ഷണമാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. അണു പരീക്ഷണമാണ് കൊറിയ നടത്തിയതെങ്കില്‍ ക്ഷമിക്കില്ലെന്നും ആബെ പറഞ്ഞു. സംഭവത്തില്‍ യു.എന്‍ രക്ഷാസമിതി യോഗം അടിയന്തരമായി വിളിക്കണമെന്നും ആബെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ കൊറിയയുടെ അഞ്ചാമത് അണു പരീക്ഷണമാകും ഇത്.

© 2024 Live Kerala News. All Rights Reserved.