പെന്തക്കോസ്തിലേക്ക് മാറിയ കുടുംബത്തിന് നേരെ സംഘ്പരിവാര്‍ ആക്രമണം; വീട്ടില്‍ കൂട്ട പ്രാര്‍ഥന നടക്കുന്നതിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പെന്തക്കോസ്ത വിഭാഗത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ കുടുംബം വീട്ടില്‍ സമൂഹാരാധന നടത്തുന്നതിനിടെയാണ് സംഘ്പരിവാര്‍ ആക്രമണം. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ മതപരിവര്‍ത്തനം നടത്തിയ കാട്ടാമ്പള്ളി റോഡില്‍ പ്രാഥമിക കേന്ദ്രത്തിന് സമീപം താമസിക്കുന്ന അനീഷിന്റെ വീട്ടിലാണ് ആക്രമണം നടന്നതെന്നും വീട്ടില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിജെപിക്കാരുടെ ഒരു സംഘം എത്തി വീട്ടില്‍ അക്രമണം നടത്താന്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് പരാതി. സംഭവത്തില്‍ അര്‍ജുന്‍ (26), രാഹുല്‍ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തു പേര്‍ക്കെതിരേ വര്‍ഗ്ഗീയപ്രചരണത്തിനും പ്രവര്‍ത്തനത്തിനും കേസെടുത്തു. എട്ടു വര്‍ഷം മുമ്പ് കുടുംബത്തോടെ മതം മാറിയ അനീഷ് വെള്ളിയാഴ്ച അടുത്തു ബന്ധമുള്ള ഒരു പാസ്റ്ററേയും മറ്റ് സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇവരെല്ലാം ചേര്‍ന്ന് വീട്ടില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ബിജെപിക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഘ്പരവാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.