കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി; വീഡിയോ പരിശോധിച്ചശേഷം കേസെടുത്തേക്കും; ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ചുപോകാന്‍ പാടില്ലെന്ന പരാമര്‍ശമാണ് വിവാദമായത്

തിരുവനന്തപുരം: പയ്യന്നൂരില്‍ ബിജെപിആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ചുപോകാന്‍ പാടില്ലെന്നും കോടിയേരി പ്രസംഗിച്ചതാണ് വിവാദമായിരിക്കുന്നത്. കോടിയേരി അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നെന്നും നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷം കേസ് എടുക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട. പൊലീസ് ആര്‍എസ്എസ് കൊലപാതകികളോടൊപ്പമാണ്. ആക്രമണങ്ങള്‍ നേരിടാന്‍ പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണം. തുടങ്ങിയ കോടിയേരിയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്.

© 2025 Live Kerala News. All Rights Reserved.