നാല് ഭിന്നലിംഗക്കാര്‍ ചേര്‍ന്ന് സുഹൃത്തിനെ തല്ലിക്കൊന്നു; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹം കയ്യേറ്റത്തില്‍ കലാശിച്ചതാണ്

ബാംഗ്ലൂര്‍: സാമ്പത്തിക കാര്യത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാല് ഭിന്ന ലിംഗക്കാരികള്‍ ചേര്‍ന്ന് കൂട്ടത്തിലുള്ള മറ്റൊരാളെ തല്ലിക്കൊന്നു. ആനന്ദപുര സ്വദേശി ശ്രുതി എന്ന ഭിന്നലിംഗക്കാരിയാണ് കൊല്ലപ്പെട്ടത്.ബാംഗ്ലൂരിലെ രാഘവേന്ദ്ര സര്‍ക്കിളിലാണ് സംഭവം. കേസില്‍ അമുതഹള്ളി സ്വദേശിനികളായ അശ്വിനി, മൈന, സോനു, ശീതള്‍ എന്നീ നാലുപേരെ പൊലീസ് തെരയുകയാണ്. നേരത്തേ ഈ നാലു പേര്‍ക്കൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന ശ്രുതി ഇവരുമായുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി ആനന്ദപുരയിലെ വാടകയ്ക്ക് താമസിച്ചിരുന്ന വാണി എന്ന മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ നാലംഗ സംഘം ശ്രുതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല.

ശ്രുതിയും വാണിയും ഓട്ടോറിക്ഷയില്‍ അമൃതഹള്ളിയിലേക്ക് പോകുമ്പോള്‍ നാലു പേര്‍ ചേര്‍ന്ന് രണ്ട് ഓട്ടോകളിലായി ഇവരെ പിന്തുടരുകയും ഇടയില്‍ വെച്ച് പിടിക്കുകയും വഴക്ക് കൂടുകയും ചെയ്തു. കലഹം മൂര്‍ഛിച്ച് കയ്യേറ്റത്തില്‍ കലാശിക്കുകയും ശ്രുതിയേയും വാണിയേയും നാലു പേര്‍ മര്‍ദ്ദിക്കുകയും ഓട്ടോയില്‍ നിന്നും താഴെയിടുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ് വീണുകിടന്ന ശ്രുതിയുടെ നെഞ്ചിലും വയറ്റിലും ചവുട്ടി. ഒടുവില്‍ വഴിയാത്രക്കാരായ ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ശ്രുതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.