മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; രാത്രി വീട്ടിലേക്ക് മടങ്ങുംവഴിയാണ് രാഷ്ട്രീയ പാര്‍ട്ടിക്കാരും ക്ലബ്ബംഗങ്ങളും കളിയാക്കിയത്

ചാവക്കാട്: മകളെ കളിയാക്കിയതിനെ ചോദ്യം ചെയ്ത പിതാവിനെ രാഷ്ട്രീയ പാര്‍ട്ടിക്കാരും ക്ലബ്ബംഗങ്ങളും മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പാലയൂര്‍ പൂക്കുളം വാറണാട്ട് പരമേശ്വരന്റെ മകന്‍ രമേശ് (50) ആണ് മരിച്ചത്. പൂക്കുളത്തിനു സമീപമായിരുന്നു രമേശനു മര്‍ദനമേറ്റത്. തറവാട്ടിലേക്കു മകളുമായെത്തി രാത്രി പഞ്ചാരമുക്കിലെ വീട്ടിലേക്കു ബൈക്കില്‍ മടങ്ങുംവഴി സമീപത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ക്ലബ്ബിലെ ചില അംഗങ്ങള്‍ കളിയാക്കിയിരുന്നു. മകളെ പഞ്ചാരമുക്കിലെ വീട്ടില്‍ ഇറക്കി തിരിച്ച് പാലയൂരിലെത്തി. കളിയാക്കിയതിന്റെ കാര്യം സംസാരിക്കുന്നതിനിടയില്‍ ക്ലബ്ബംഗങ്ങളും രമേശും വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റു കുഴഞ്ഞുവീണ രമേശിനെ ക്ലബ്ബംഗങ്ങളും ബന്ധുക്കളും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവത്ര അത്താണി കാജാ കമ്പനിയിലെ തൊഴിലാളിയാണ് രമേശ്. ഭാര്യ ഗീത. മക്കള്‍ ശ്വേത, സച്ചിന്‍. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബ് പ്രവര്‍ത്തകരെ ചോദ്യംചെയ്തു വരുന്നു. എസ്.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.