ജിഷയുടെ ശരീരത്തില്‍ 30ലധികം മുറിവുകള്‍; തന്റെ ആക്രമണത്തില്‍ നാല് മുറിവുകളേയുള്ളുവെന്ന് അമിര്‍ ഉള്‍ ഇസ്ലാം; രണ്ട് വിരലയടയാളങ്ങളും;അനാറുളിലെ പൊലീസ് തിരയുന്നു

കൊച്ചി: ജിഷയുടെ ശരീരത്തിലെ 30ലധികം മുറിവുകളില്‍ നാലെണ്ണംമാത്രമാണ് തന്റെ ആക്രമണത്തില്‍ ആയതെന്ന് പ്രതി അമിര്‍ ഉള്‍ ഇസ്ലാം. ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളില്‍ രണ്ടെണ്ണം അമീറുളിന്റേതല്ല എന്നും വ്യക്തമായിട്ടുണ്ട്. ഇത് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നുണ്ട്. അമീറുളിനെ ചോദ്യം ചെയ്തതില്‍നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. കൂടാതെ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മീന്‍ വളര്‍ത്തുന്ന ജാറില്‍ നിന്നുള്ള വിരലടയാളവും പൊലീസിന്റെ കണ്ടെത്തലിനെ ബലപ്പെടുത്തുന്നു. ഈ വിരലടയാളം അമീറുള്ളിന്റെതുമായോ സംഭവ ദിവസത്തിന് ശേഷം പൊലീസ് ശേഖരിച്ച 5000 തോളം വിരലടയാളങ്ങളുമായി താരതമ്യം ചെയ്തു നോക്കിയെങ്കിലും ഒന്നുമായി പൊരുത്തപ്പെടുന്നില്ലായെന്നതും പൊലീസിനെ കുഴക്കുന്നു. അമീറുളിന്റെ സുഹൃത്ത് അനാറുളിനെ പിടികൂടിയാല്‍ മാത്രമെ ഇതുസംബന്ധിച്ച വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അനാറുളിന് ബന്ധമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം സുഹൃത്ത് അനാറുള്‍ ഒപ്പമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ജിഷയെ കൊല്ലാനുപയോഗിച്ച കത്തി അനാറുളിന്റേതാണ് എന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഈ കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ല. അമിറിന്റെ മൊഴികളില്‍ അടിമുടി വൈരുധ്യമാണ്. ഇത് അന്വേഷണ സംഘത്തിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.