ജിഷ കൊല്ലപ്പെട്ട ശേഷം പ്രതി അസമിലേക്ക് പോയിട്ടില്ല; ഏപ്രില്‍ ആദ്യവാരത്തിലാണ് അവസാനമായി നാട്ടിലെത്തിയത്; അമിര്‍ ഉള്‍ ഇസ്ലാമിന്റെ മൊഴി ശരിയല്ലെന്ന് പിതാവ് യാകൂബ് അലി

നൗഗാവ്: ജിഷ കൊല്ലപ്പെട്ട ശേഷം അമിര്‍ ഉള്‍ ഇസ്ലാം അസമിലെത്തിയിട്ടില്ലെന്ന് പിതാവ് യാക്കൂബ് അലി. ഏപ്രില്‍ ആദ്യമാണ് അമീറുല്‍ വീട്ടിലെത്തിയത്. അസം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണിത്. അവന്റെ മൊഴി ശരിയല്ലെന്നും യാകൂബ് അലി വ്യക്തമാക്കി. കൊലപാതകത്തിനുശേഷം അമിര്‍ അസമിലേക്കു കടന്നുവെന്നും അവിടുന്ന് പിന്നീട് കാഞ്ചീപുരത്തെത്തിയെന്നുമായിരുന്നു വിവരം. ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് പിതാവിന്റെ വിശദീകരണം. അതേസമയം, മറ്റൊരു മകന്‍ ബദര്‍ ഉള്‍ ഇസ്‌ലാം കേരളത്തിലാണെങ്കിലും എവിടെയാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിര്‍ വീട്ടിലേക്ക് പണം അയയ്ക്കാറില്ല. എന്നാല്‍ ബദറുല്‍ സുഹൃത്തുവഴി വീട്ടില്‍ പണം എത്തിക്കാറുണ്ടെന്നും പിതാവ് പറഞ്ഞു. ഏപ്രില്‍ 11നാണ് അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞത്. ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28നാണ്. നാട്ടിലെത്തിയ അമീറുല്ലിനെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും അയല്‍വാസികളില്‍ പലരും മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ, അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പലതും അതിശയോക്തിരവും അര്‍ധ സത്യങ്ങളുമാണെന്ന് പൊലീസില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.