കൊച്ചി: ഏപ്രില്‍ 28ന് ജിഷ നിഷ്ഠൂരമായി കൊല്ലപ്പെട്ടതിന് ശേഷം ഒന്നരമാസത്തിനിടെ അന്വേഷണസംഘത്തിന് സഹായകരമായ വിവരങ്ങളൊന്നും തന്നെ അമ്മ രാജേശ്വരിയും സഹോദരി ദീപയും നല്‍കിയില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. ആശുപത്രിയിലായിരിക്കെ രാജേശ്വരിയുടെ മൊഴി പലതവണയെടുത്തെങ്കിലും ഒന്നിലും വസ്തുതാപരമായ യാഥാര്‍ഥ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല വൈരുധ്യങ്ങള്‍ നിറഞ്ഞതുമായിരുന്നു. മകള്‍ മരിച്ചതിനാലുള്ള മാനസിക പ്രശ്‌നങ്ങളെന്ന് പറഞ്ഞ് കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ അന്വേഷണ സംഘം തയ്യാറായതുമില്ല. സഹോദരി ദീപയും പരസ്പര വിരുദ്ധമായിത്തന്നെയാണ് ചോദ്യം ചെയ്തപ്പോഴൊക്കെ പൊലീസിന് മൊഴി നല്‍കിയത്.
അന്വേഷണത്തിന് സഹായകരമാകുന്ന ഒന്നുംതന്നെ ദീപയില്‍ നിന്നും ഉണ്ടായില്ല. എന്തൊക്കെ ഒളിക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ് ദീപ പലപ്പോഴും സംസാരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളുമായി അടുപ്പമുണ്ടെന്ന് തെളിവുണ്ടായിട്ടും തനിക്ക് ഇവരുമായി ബന്ധമില്ലെന്ന് പറഞ്ഞ് ദീപ ഒഴിഞ്ഞുമാറി. ദീപയുടെ സംസാരത്തിലും ശരീരഭാഷയിലുമൊക്കെ ദുരൂഹത നിറഞ്ഞിരുന്നു. ഇപ്പോള്‍ പിടിയിലായ അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാം ജിഷയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും വീട്ടില്‍ വരാറുണ്ടെന്നുമൊക്കെയുള്ള തെളിവുകള്‍ പുറത്ത് വരുമ്പോഴും അയാളെ തനിക്കറിയില്ലെന്നാണ് ദീപ വ്യക്തമാക്കിയത്. രാജേശ്വരിയെയും ദീപയെയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയിരിക്കെയാണ് പ്രതി തമിഴ്‌നാടതിര്‍ത്തിയില്‍ വച്ച് പിടിയിലാവുന്നത്. ടിപി സെന്‍കുമാറും സംഘവും തള്ളിക്കളഞ്ഞ ചെരുപ്പിലെ തെളിവുകളാണ് പുതിയ ഡിജിപി ബഹ്‌റയുടെ കൂര്‍മ്മ ബുദ്ധികൊണ്ടും അന്വേഷണ പാടവം കൊണ്ടും കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.