എസ്ബിടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നു; 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസ്സും ഇനി എസ്ബിഐയ്ക്ക് സ്വന്തം

ന്യൂഡല്‍ഹി: എസ്ബിടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പന്‍ ബാങ്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിളങ്ങും. അസോഷ്യേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കുമാണ് ലയിപ്പിക്കുക. ആഗോളതലത്തില്‍ മത്സരിക്കാന്‍ വന്‍കിട ബാങ്കുകളാണ് ആവശ്യം എന്ന ചിന്താഗതിയുടെ ഫലമാണു ലയന നീക്കം. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണെങ്കിലും എസ്ബിഐയ്ക്കു ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ കൂട്ടത്തില്‍ പോലും സ്ഥാനമില്ല. ആഗോള ബാങ്കുകളുടെ നിരയില്‍ അറുപത്തേഴാം സ്ഥാനം മാത്രമാണ് എസ്ബിഐയ്ക്ക്. അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുത്താല്‍ എസ്ബിഐ 37 ലക്ഷം കോടി രൂപയുടെ ബാങ്കായി മാറും. ഇത് എസ്ബിഐയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകും.

© 2024 Live Kerala News. All Rights Reserved.