കോഴിക്കോട്: നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ 17 പ്രതികളെയും വെറുതെ വിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, പ്രോസിക്യൂഷന്‍ ആരോപിക്കുന്ന തരത്തില്‍ അല്ല കുറ്റം നടന്നതെന്നും വിചാരണ കോടതി ജഡ്ജി നിരീക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.വിശ്വനും പ്രതികള്‍ക്കായി അഡ്വ. സി.കെ. ശ്രീധരനുമാണ് ഹാജരായത്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി ഇസ്മയില്‍, സഹോദരന്‍ മുനീര്‍ എന്നിവര്‍ ഉള്‍പ്പെടെ 17 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസില്‍ 66 സാക്ഷികളെ വിസ്തരിച്ചിരുന്നു. 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസില്‍ ഹാജരാക്കിയത്. വിധിയുടെ ഭാഗമായി നാദാപുരം മേഖലയില്‍ ഇന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണി മുതല്‍ നാലു ദിവസത്തേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 2015 ജനുവരി 22ന് രാത്രിയില്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. സിപിഎം-ലീഗ് സംഘര്‍ഷം നടക്കുന്നതിലൂടെയാണ് നാദാപുരത്തിന്റെ പേര് തന്നെ പുറംലോകത്ത് ചര്‍ച്ചയാകുന്നത്.