സ്വന്തം ലേഖകന്‍
കൊച്ചി: വൃക്കദാനത്തിന് പ്രതിഫലമായി ലേഖ നമ്പൂതിരിയ്ക്ക് താന്‍ എട്ടുലക്ഷം രൂപ നല്‍കിയെന്ന് വൃക്ക സ്വീകരിച്ച പട്ടാമ്പി സ്വദേശി ഷാഫി രംഗത്ത് വന്നതോടെ ചിത്രം മാറുകയാണ്. തന്റെ വൃക്ക സ്വീകരിച്ചയാള്‍ പിന്നീടോ താന്‍ രോഗബാധിതയായ ശേഷമോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ലേഖ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലേഖ തനിക്ക് വൃക്ക നല്‍കിയത് സൗജന്യമായല്ലെന്നും താന്‍ എട്ടുലക്ഷം രൂപ പ്രതിഫലം നല്‍കിയിരുന്നുവെന്നും ആരോപിച്ച് ഷാഫി രംഗത്തെത്തിയത്. എന്നാല്‍, എട്ട് ലക്ഷം രൂപ നല്‍കി എന്ന ഷാഫിയുടെ അവകാശവാദം ലേഖ നിഷേധിച്ചു. സാമ്പത്തികമായി താന്‍ പിന്നോക്കാവസ്ഥയിലായിരുന്നു. അതുകൊണ്ട് വൃക്കദാനത്തിനോടനുബന്ധിച്ച ചികിത്സാ ചെലവുകള്‍ വഹിച്ചത് ഷാഫിയാണ്, എന്നാല്‍ പണം താന്‍ ആവശ്യപ്പെട്ടിട്ടോ നല്‍കിയിട്ടോ ഇല്ലെന്നാണ് ലേഖ നമ്പൂതിരി പറയുന്നത്. ഷാഫിയും ലേഖയുടെ ഭര്‍ത്താവും അടുത്ത സുഹൃത്തുക്കളാണെന്നും ആ ബന്ധത്തിലാണ് ഷാഫിക്ക് വൃക്ക നല്‍കിയതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇങ്ങനെ ലേഖയ്ക്ക് ലക്ഷങ്ങള്‍ കിട്ടിയെന്നും ഷാഫിക്ക് അതില്‍ പങ്കുള്ളതായും സംഭവം അറിയുന്ന നിരവധിപേര്‍ ഫെയസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്. എന്നാലിപ്പോഴാണ് ഷാഫിയും ലേഖയും പിണങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. ലേഖയ്ക്ക് വന്നുകൊണ്ടിരുന്ന സാമ്പത്തിക സഹായം ഷാഫിയുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടിലേക്കുമുള്ളതായും പറയപ്പെടുന്നു. എന്നാല്‍ സംഭവം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മണ്‍സൂര്‍ പാറമ്മലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
2012 നവംബര്‍ പതിനഞ്ചിനായിരുന്നു ഷാഫിയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ. ലേഖ നമ്പൂതിരി എന്ന സുമനസ്‌ക തന്റെ വൃക്ക പകുത്തുനല്‍കാന്‍ സന്നദ്ധയായി കൂടെയുണ്ടായിരുന്നു. കോയമ്പത്തൂര്‍ , ബാംഗളൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ വിദഗ്ധ പരിശോധനയും മറ്റും കഴിഞ്ഞാണ് ലേഖ നമ്പൂതിരിയുടെ വൃക്ക ഷാഫിക്ക് പകുത്തുനല്‍കാം എന്ന് വിധഗ്ദര്‍ അഭിപ്രായപ്പെടുന്നതും വൃക്കമാറ്റിവെക്കുന്നതും. ലേഖ നമ്പൂതിരിയുടെയും കുടുംബത്തിന്റെയൂം സന്മനസ്സിനൊപ്പം നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടപെടലുകളും വൈദ്യശാസ്ത്രവുമെല്ലാം വിജയം കണ്ടു, ഷാഫി ജീവിതത്തിലേക്ക് തിരിച്ചുവന്നു. രണ്ട് വര്‍ഷത്തോളം വാര്‍ത്താപ്രാധാന്യമൊന്നുമില്ലായിരുന്ന ഈ വിഷയം പൊടുന്നനെ 2014 ല്‍ ‘ലേഖ നമ്പൂതിരി മുസ്ലിം യുവാവിനു പ്രതിഫലമൊന്നും മേടിക്കാതെ വൃക്ക ദാനം ചെയ്തു’എന്ന തലക്കെട്ടോടെ വാര്‍ത്തകലിടം നേടി.
ആ തലക്കെട്ടിലെ സ്വത്വ വെളിപ്പെടുത്തലിനോടൊപ്പം ‘യാതൊരു പ്രതിഫലവുമില്ലാതെ’ എന്നു കൂടി വന്നതോടെ നവമാധ്യമങ്ങളും വ്യവസ്ഥാപിത മീഡിയകളും ലേഖ നമ്പൂതിരിയുടെ സുമനസ്സിനെ വാഴ്ത്തി. യാഥാര്‍ഥ്യമറിയാന്‍ ഷാഫിയുമായി ബന്ധപ്പെട്ടപ്പൊഴാണ് ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും നാട്ടുകാരറിയുന്നത്.ശസ്ത്രക്രിയക്ക് മുമ്പെ തന്നെ ലേഖാ നമ്പൂതിരിയുമായി നാലു ലക്ഷം രൂപ പറഞ്ഞുറപ്പിച്ചാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. ശസ്ത്ര ക്രിയയ്ക്ക് ശേഷവും പലതവണകളില്‍ ഇരുപതിനായിരവും മുപ്പതിനായിരവുമൊക്കെയായി മറ്റൊരു മൂന്ന് ലക്ഷത്തോളം രൂപ ഇവര്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്. നിയമപരമായ തടസ്സങ്ങളുടെ പേരില്‍ ലീഗല്‍ ഡോക്യുമെന്റുകളിലും പ്രതിഫലമില്ലാതെ വൃക്ക ദാനം ചെയ്യുന്നു എന്ന് തന്നെ എഴുതി ഒപ്പിട്ടാന്‍ നിര്‍ബന്ധിച്ചു. തന്റെ ജീവന്‍ രക്ഷിച്ച സ്ത്രീ എന്ന നിലയില്‍ പില്‍ക്കാലത്തും ഇവരുമായി ഫോണില്‍ ബന്ധപ്പെടാറുമുണ്ടായിരുന്നു. അങ്ങനെ ഒരുതവണ വിളിച്ചപ്പോഴാണ് പത്രപ്രവര്‍ത്തകന്‍ വിളിക്കുമെന്നും അദ്ദേഹം ചോദിച്ചാല്‍ വൃക്ക വെറുതെ ദാനം ചെയ്തതാണെന്നും പറയാനായി ഷാഫിയോട് പറയുന്നത്. ഇതൊരു പത്രവാര്‍ത്തയാക്കരുതെന്ന് ഷാഫി പറഞ്ഞെങ്കിലും അതൊരു പത്രവാര്‍ത്തയായി. പണം മേടിച്ചാണെങ്കിലും തന്റെ അവയവം പകുത്തു നല്‍കാന്‍ തയ്യാറായ യുവതി സമൂഹത്തിനു ഒരു പ്രജോദനമാകട്ടെ എന്ന് കരുതി ആ വാര്‍ത്തയോട് പ്രതികരിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഒന്നും ചെയ്തില്ല.
കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഹരിപ്പാട് നിന്ന് ഒരധ്യാപകനാണ് എന്ന വ്യാജേന മധു എന്നൊരാള്‍ ഷാഫിയെ വിളിക്കുന്നു. കുട്ടികള്‍ക്ക് പഠനവിഷയമാക്കാനയി ഷാഫിയുടെ രോഗവും അനുബന്ധ ബുധിമുട്ടുകളും ചോദിച്ചറിഞ്ഞ് വിവവരങ്ങള്‍ ശേഖരിച്ചു. മാധ്യമം ഞായറാഴ്ച പതിപ്പില്‍ അതച്ചടിച്ചുവരുമ്പോഴാണ് ഇതൊരു ട്രാപ്പായിരുന്നു എന്ന് അയാള്‍ മനസ്സിലാക്കുന്നത്. മാധ്യമം ഒന്നൂടെ കടന്ന് ലേഖ നമ്പൂതിരി തന്റെ വളവിറ്റു ഷാഫിയുടെ ചികിത്സക്കായി ചിലവഴിച്ചു എന്നും എഴുതിപ്പിടിപ്പിച്ചു. അറുപത് ലക്ഷം രൂപയുടെ ഭീമമായെ ഒരു ചികിത്സാ ബഡ്ജറ്റായിരുന്നു ഷാഫിയുടേത്.കുടുംബങ്ങളില്‍നിന്ന് തന്നെയുള്ള സഹായങ്ങളും വസ്തുക്കള്‍ വിറ്റുമാണ് അത്രയും സംഖ്യ സ്വരൂപ്പിക്കുന്നത്. മാധ്യമത്തില്‍ വീണ്ടും വാര്‍ത്തവന്നപ്പോള്‍ തന്നെ അധ്യാപകനെന്ന വ്യാജേന വിളിച്ചയാളെ ഷാഫി വിളിച്ചു. വളരെ മോശമയാ ഭാഷയിലായിരുന്നു അയാള്‍ പ്രതികരിച്ചതെന്നാണ് ഷാഫി പറയുന്നത്.
ലേഖ അസുഖ ബാധിതയായി, ജന്മഭൂമി പത്രത്തിലാണ് ആദ്യം ആ വാര്‍ത്ത വന്നത് ( താന്‍ വൃക്ക പകുത്തു നല്‍കിയ യുവാവിന്റെ കുടുംബം പോലും തന്നെ തള്ളിപ്പറഞ്ഞു എന്ന് കൂടി എഴുതിപ്പിടിപ്പിച്ച വാര്‍ത്ത ), മാതൃഭൂമി ആ വാര്‍ത്ത ഏറ്റുപിടിച്ചു.ഷാഫി ഇതിനിടയിലും ലേഖയുടെ വിവരങ്ങളന്വേഷിച്ക് ഫോണ്‍കോളുകള്‍ തുടര്‍ന്നു. ലേഖ കിടപ്പിലാണെന്നറിഞ്ഞപ്പോള്‍ ഷാഫിയുടെ 1996 സ്‌കൂള്‍ ബാച്ചിലെ വാട്‌സപ്പ് ഗ്രൂപ് ഒരു സംഖ്യ സമാഹരിച്ച് തരാമെന്ന് ഷാഫിയോട് പറയുകയും അത് പ്രകാരം വീണ്ടും വിളിക്കുകേം ചെയ്തു, അപ്പോഴേക്കും അവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു..
‘ഷാഫി ! ഫേസ് ബുക്കില്‍ തന്റെ വാര്‍ത്ത പ്രതികരണതൊഴിലാളികല്‍ ഏറ്റെടുത്തിട്ടുണ്ട്, അതിനെ പ്രതിരോധിക്കാനാണ് ഞാനീ വിവരങ്ങള്‍ ശേഖരിച്ചത്’ എന്ന് പറഞ്ഞപ്പോള്‍ ഷാഫിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു
‘ സീ പി , ഞാന്‍ പറഞ്ഞത് എഴുതിപ്പിടിപ്പിക്കുന്നതിനോട് എനിക്ക് കുഴപ്പമൊന്നുമില്ല, എനിക്ക് വൃക്ക ദാനം ചെയ്ത ആ സ്ത്രീയെ ഒരു തരത്തിലും തേജാവധം ചെയ്യരുത് , എനിക്ക് വൃക്ക പകുത്തു നല്‍കിയ സ്ത്രീയാണ്,ആ നന്ദിയും കടപ്പാടും തീര്‍ത്താല്‍ തീരാത്തതാണ്, പക്ഷേ, എന്നെ സങ്കുചിത ചിന്തഗതിക്കാരനാക്കി ചിത്രീകരിച്ചതിനെതിരെ പ്രതികരിക്കുകേം വേണം, ഇല്ലേല്‍ ഞാന്‍ പൊതുസമൂഹത്തില്‍ തെറ്റിധരിക്കപ്പെടും ‘.
ഷാഫിയുമായുള്ള വാട്‌സപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കൂടി ഞാനീ പോസ്റ്റില്‍ ചേര്‍ക്കുന്നു.. വോയ്‌സ് ക്ലിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുജനത്തിനു ബോധ്യപ്പെടാന്‍ വേണ്ടി ടൈപ് ചെയ്തയപ്പിച്ചു..
ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കെ, ഒരു ഭാഗത്തെ മാത്രം വിലയിരുത്തി വന്ന പത്രവാര്‍ത്തയെ സത്യമെന്ന് തെറ്റിധരിച്ച് അതിനു പിന്നാലെ പോകുന്ന അഭിനവ പ്രതികരണതൊഴിലാളികള്‍ ഒന്നോര്‍ക്കണം.. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോവാര്‍ത്തകള്‍ക്ക് പിന്നിലും പ്രസിദ്ധീകരിക്കപ്പെടാത്ത അനേകായിരം വസ്തുതകള്‍ മറഞ്ഞിരിപ്പുണ്ടാകും..