ഉഡ്താ പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ്; 13 സീനുകള്‍ നീക്കം ചെയ്യണം; ചിത്രം 17ന് തിയറ്ററുകളിലേക്ക്

ഭോപ്പാല്‍: സെന്‍സര്‍ ബോര്‍ഡുമായി നേരിട്ട് ഫൈറ്റ് ചെയ്‌തെങ്കിലും ഉഡ്താ പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ് തന്നെ. ലഹരിമരുന്നു കടത്ത് പ്രമേയമായ ചിത്രമാണ് ഉഡ്താ പഞ്ചാബ്. അഭിഷേക് ഛൗബേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് 13 സീനുകള്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചു. നേരത്തെ, 89 സീനുകള്‍ നീക്കംചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം വിവാദമായിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നുള്ളതത് സെന്‍സര്‍ ബോര്‍ഡിന്റെ ജോലിയാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായിരുന്നു. ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ സിനിമ കണ്ടെന്നും 13 സീനുകള്‍ നീക്കം ചെയ്ത് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏകകണ്ഠമായി തീരുമാനം എടുത്തെന്നും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി ഇന്നലെ അറിയിച്ചു. സിബിഎഫ്‌സിയുടെ ജോലി കഴിഞ്ഞു. ഇനി കോടതിയെയോ ട്രൈബ്യൂണലിനെയോ സമീപിക്കുന്ന കാര്യം നിര്‍മാതാക്കളുടേതാണ്. ഞങ്ങള്‍ ഉത്തരവു നടപ്പാക്കി, പഹ്‌ലജ് കൂട്ടിച്ചേര്‍ത്തു. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പഞ്ചാബിലെ യുവാക്കളുടെ ഇടയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചാണ് പറയുന്നത്. ഈ മാസം 17ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.