പാനമയെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍; പകരക്കാരനായി ഇറങ്ങി ലയണല്‍ മെസ്സി ഹാട്രിക് അടിച്ചു

കാലിഫോര്‍ണിയ: കോപ അമേരിക്ക ടൂര്‍ണമെന്റില്‍ പാനമയെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍. പാനമയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ അര്‍ജന്റീന അടിച്ചുകൂട്ടിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സി ഹാട്രിക് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ മെസ്സിയുടെ അഭാവത്തില്‍ കളിച്ച അര്‍ജന്റീനിയയുടെ കിതപ്പിന് മെസ്സിയുടെ വരവോടെ ഊര്‍ജം ലഭിച്ചു. നിക്കോളാസ് ഓട്ടമെന്റിയിലൂടെയാണ് അര്‍ജന്റീനിയ ആദ്യഗോള്‍ ആഘോഷിച്ചത്.

അറുപതാം മിനുറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിനെ പിന്‍വലിച്ച് കളത്തിലെത്തിയ മെസ്സി 68ആം മിനുറ്റില്‍ തന്റെ ആദ്യ ഗോള്‍ നേടി. പ്രതിരോധത്തിലൂന്നി കളിച്ച പാനമയ്ക്ക് 78ആം മിനുറ്റിലും താളം തെറ്റി. പാനമയുടെ ഡിഫന്‍ഡര്‍ മില്ലര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവെ പന്ത് ഹിഗ്വെയ്ന്‍ കൈയില്‍ തട്ടി മെസ്സിയുടെ അടുത്തെത്തുകയായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലളിതമായ ഷോട്ടിലൂടെ മെസ്സി ലക്ഷ്യം കണ്ടു. 87ആം മിനുറ്റില്‍ മാര്‍ക്കോസ് റോജ നല്‍കിയ പന്ത് മൂന്ന് ഡിഫന്‍ഡേഴ്‌സിനെ മറികടന്ന് മെസ്സി ലക്ഷ്യത്തിലെത്തിച്ച് തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. മിനുറ്റുകള്‍ക്കകം അഗ്യൂറോയുടെ ഹെഡിലൂടെ അഞ്ചാം ഗോളും പിറന്ന് അര്‍ജന്റീനയുടെ ഗോള്‍ നിര പൂര്‍ത്തിയാക്കി. മെസ്സി ഉയര്‍ത്തി അടിച്ചു നല്‍കിയ പന്ത് മാര്‍ക്കോസ് റോജോ അഗ്യൂറോക്ക് നല്‍കുകയായിരുന്നു. അഗ്യൂറോ അത് കൃത്യമായി ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ചു.

© 2024 Live Kerala News. All Rights Reserved.