മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും ബോട്ട് മുങ്ങി നിരവധി മരണം; 600 ഓളം അഭയാര്‍ഥികളുമായി യാത്രതിരിച്ച ബോട്ട് മുങ്ങുന്ന ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ നേവി പുറത്തുവിട്ടു

റോം: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും ബോട്ട് ദുരന്തം. അഭയാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി നിരവധി പേര്‍ പേര്‍ മരിച്ചു. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ നേവിയാണ് പുറത്തുവിട്ടത്. 600ഓളം പേരെ കുത്തി നിറച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. നേവി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എത്ര പേര്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഭാരം കാരണം ബോട്ട് ഒരു വശത്തേക്ക് ചെരിഞ്ഞതാണ് അപകടം ഉണ്ടാവാന്‍ കാരണമായത്. മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് അപകടങ്ങള്‍ സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. 300 അഭയാര്‍ത്ഥികളുമായി വരികയായിരുന്ന മറ്റൊരു ബോട്ട് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട് നിരവധി പേര്‍ മരിച്ചിരുന്നു. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ച സാഹചര്യത്തിലാണ് ബോട്ടുകളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത്.

© 2024 Live Kerala News. All Rights Reserved.